രക്ഷാബന്ധന്‍ ദിനമായിരുന്ന ഓഗസ്റ്റ് 22ന് ബിഹാറിലെ സാരൺ ജില്ലയിലുണ്ടായത് വേദനിപ്പിക്കുന്ന ഒരു സംഭവമായിരുന്നു. മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം ദുരന്തത്തില്‍ കലാശിച്ചതിന്റെ വാര്‍ത്തയാണ് ബിഹാറില്‍നിന്ന് വരുന്നത്.സരണ്‍ ജില്ലയിലെ മാന്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ എന്ന യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. മൂര്‍ഖന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കാനായിരുന്നു ഇരുപത്തിയഞ്ചുകാരനായ യുവാവിന്റെ ശ്രമം. കൗതുകത്തോടെ നിരവധി നാട്ടുകാർ ചുറ്റും കൂടിയിരുന്നു. പലരും മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെ ഇയാളുടെ കാലിന് കടിയേല്‍ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പുകളെ പിടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ആളാണ് മന്‍മോഹന്‍ എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിക്കുകയും പിന്നീട് കാട്ടില്‍ തുറന്നുവിടുകയും ചെയ്യാറുണ്ടായിരുന്നു. കൂടാതെ പാമ്പു കടിച്ചവരെ ഇയാള്‍ ചികിത്സിക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ആഘോഷമാണ് രക്ഷാബന്ധന്‍. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചകമായി മനുഷ്യര്‍ പരസ്പരം കൈകളില്‍ രാഖി കെട്ടുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് പാമ്പു കടിയേറ്റ് മരിച്ചത്. 58,000 പേര്‍ പ്രതിവര്‍ഷം പാമ്പു കടിയേറ്റു മരിക്കുന്നുണ്ട്.
പാമ്പുകൾക്കു രാഖി കെട്ടാൻ ശ്രമം; മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു, വീഡിയോ വൈറൽ
