പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം

ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നെത്തി രാജ്യത്തെ കൃഷി മുഴുവനായും നശിപ്പിച്ച വെട്ടുകിളികളെ തുരത്താന്‍ ഇന്ത്യയുടെ അറ്റകൈപ്രയോഗം. രാജ്യത്ത് കോവിഡ് ഭീഷണിയ്ക്കു പുറമെ പാകിസ്ഥാനില്‍ നിന്നും കൂട്ടമായി എത്തിയ വെട്ടുകിളികളാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. കൂട്ടമായെത്തി ഹെക്ടര്‍ കണക്കിനുള്ള കൃഷി നശിപ്പിക്കുന്ന വെട്ടുകിളികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തുകയാണ്. രാജസ്ഥാന്‍,ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് ഇവ നടത്തിയത്.

വെട്ടുകിളി ശല്യം രൂക്ഷമായ കൃഷിത്തോട്ടങ്ങളില്‍ തളിക്കാന്‍ അറുപതോളം സ്‌പ്രെയറുകള്‍ കേന്ദ്ര കൃഷിമന്ത്രാലയം ബ്രിട്ടണില്‍ നിന്നും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം വെട്ടുകിളികളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനായി രണ്ട് കമ്ബനികള്‍ക്കാണ് അനുമതി നല്‍കിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതുപയോഗിച്ച്‌ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ അനുവാദമേകി. ഉത്തര്‍പ്രദേശിലെ ഝാന്‍സി, മഹോബ, ഹമീര്‍പൂര്‍, ആഗ്ര ഉള്‍പ്പടെ പതിനേഴോളം ജില്ലകളില്‍ സര്‍ക്കാര്‍ വെട്ടുകിളികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

പിഞ്ച് വെട്ടുകിളികളുടെ കൂട്ടം രാജസ്ഥാനില്‍ ബാര്‍മര്‍, നാഗൗര്‍, ജോധ്പൂര്‍,ബിക്കാനിര്‍, ഗംഗാനഗര്‍, ഹനുമാന്‍ഗര്‍ഗ്,സിക്കര്‍, ജയ്പൂര്‍ എന്നീ ജില്ലകളിലും സത്‌ന, ഗ്വാളിയോര്‍,സീഥി, രാജ്ഗര്‍ഗ്,ബൈതുള്‍, ദേവാസ്, അഗര്‍മാള്‍വ എന്നീ മധ്യപ്രദേശിലെ ജില്ലകളിലും വ്യാപകമാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലെ കാര്‍ഷിക വിഭാഗവും വെട്ടുകിളി ശല്യമുള്ള ജില്ലകളിലെ ഭരണകൂടവുമായി ചേര്‍ന്ന് ഇരുനൂറോളം വെട്ടുകിളി ശല്യം നിയന്ത്രിക്കുന്നതിനുള്ള ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

കീടനാശിനി തളിക്കുവാന്‍ 89ഓളം ഫയര്‍ബ്രിഗേഡുകള്‍, 120ഓളം സര്‍വേ വാഹനങ്ങള്‍, സ്‌പ്രേ ഉപകരണങ്ങള്‍ അടങ്ങിയ 47 കണ്‍ട്രോള്‍ വാഹനങ്ങള്‍, സ്‌പ്രെയര്‍ ഘടിപ്പിച്ച 810 ട്രാക്ടറുകള്‍ ഇവ ഗവണ്മെന്റ് തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യാ-പാക് അതിര്‍ത്തികളില്‍ നിന്ന് കൂടുതല്‍ വിളവെടുപ്പുള്ള മേഖലകള്‍ ലക്ഷ്യമാക്കി പുതിയ വെട്ടുകിളി കൂട്ടം എത്താന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related posts

Leave a Comment