നൈറ്റ് ഡ്രൈവില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്നവര്‍ മദ്യലഹരിയില്‍

കൊച്ചി : കളമശ്ശേരിയില്‍ അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മെട്രോ പില്ലറിലിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ കൂടെ ഉണ്ടായിരുന്നു സുഹൃത്തുക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ്.

ആലുവ രാജഗിരി ആശുപത്രിക്ക് സമീപം എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന-21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇതുവഴി പോയ ഒരു കാര്‍ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ട മന്‍ഫിയയെയും സല്‍മാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, മന്‍ഫിയ അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന ജിബിന്‍ ആശുപത്രിയില്‍ പോയില്ല.
മദ്യലഹരിയിലായിരുന്ന ഇയാള്‍ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. എന്നല്‍, ഇയാളുടെ മൊഴിയില്‍ അസ്വാഭാവികത തോന്നിയ പോലീസ് ജിബിനെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ജിബിനും സുഹൃത്തായ മന്‍ഫിയയും കൂടി മന്‍ഫിയയുടെ വീട്ടില്‍നിന്ന് ബൈക്കില്‍ സല്‍മാനുല്‍ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്‌.എം.ടി. കവലയ്ക്ക് സമീപത്തെ ഫ്‌ളാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൂവരും ഭക്ഷണം കഴിച്ച ശേഷം നൈറ്റ് ഡ്രൈവിന് ഇറങ്ങി. കാറില്‍ പാലാരിവട്ടം വരെ പോയി മടങ്ങുമ്ബോള്‍ നിയന്ത്രണം വിട്ട കാര്‍ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയില്‍ മെട്രോ തൂണില്‍ ഇടിച്ച്‌ കയറുകയായിരുന്നു. സല്‍മാനുലാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു മന്‍ഫിയ.

ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് തിങ്കളാഴ്ച വൈകിട്ട് മന്‍ഫിയ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നഴ്സിങ് വിദ്യാര്‍ഥിയായ മന്‍ഫിയ മോഡലിങ്ങും ചെയ്യുന്നുണ്ടായിരുന്നു.

Related posts

Leave a Comment