“നീന്തി കടന്നത് എട്ട് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍.. ഒഴുകിനടന്നത് 14 മണിക്കൂര്‍; ആ കപ്പല്‍ അപ്പോള്‍ എത്തിയില്ലെങ്കില്‍ ഇത് പറയാന്‍ ജീവനോടെ ഉണ്ടാവുമായിരുന്നില്ല..” മരണക്കയം നീന്തിക്കടന്ന ഞെട്ടല്‍ മാറാതെ മലയാളി സേഫ്റ്റി ഓഫീസര്‍

മുംബൈ: അറബിക്കടലില്‍ നങ്കൂരം തകര്‍ന്നു മുങ്ങിയ പി 305 ബാര്‍ജില്‍ നിന്നു രക്ഷപ്പെട്ട സേഫ്റ്റി ഓഫിസര്‍ ടിജു സെബാസ്റ്റ്യന്റെ കണ്ണുകളില്‍ ഇപ്പോഴും മുന്നില്‍ കണ്ട നിഴലിക്കുന്നു. കടലില്‍ നിന്നു രക്ഷപ്പെടുത്തി ഐഎന്‍എസ് കൊച്ചി എന്ന കപ്പലില്‍ മുംബൈ നാവിക ആസ്ഥാനത്ത് എത്തിച്ച 125 പേരില്‍ ഒരാളായ ടിജു മരണക്കയത്തില്‍ നിന്നു ജീവിതത്തിലേക്ക് തിരികെ എത്തിയത് അത്ഭുതകരായി രക്ഷപെട്ടാണ്.

”നൂറു കിലോമീറ്ററിലേറെ വേഗത്തില്‍ ആഞ്ഞുവീശുകയായിരുന്നു കാറ്റ്. ആടിയുലയുന്ന ബാര്‍ജ് എങ്ങോട്ടോ ഒഴുകുന്നു. വെള്ളം കയറി ഒരുവശം മുങ്ങിത്തുടങ്ങിയതോടെ, ഉയര്‍ന്നുനിന്നിരുന്ന മറുഭാഗത്തേക്ക് ഞങ്ങള്‍ നീങ്ങി. വീഴാതെ അള്ളിപ്പിടിച്ചു നിന്ന മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകയായി ഐഎന്‍എസ് കൊച്ചി കപ്പല്‍ എത്തുന്നു. ആ കപ്പല്‍ അപ്പോള്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇതു പറയാന്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല” റ്റിജു പറയുന്നു

”ഒരുവശം ചരിഞ്ഞ് പാതി മുങ്ങി ഒഴുകവേയാണ് വൈകിട്ട് മൂന്നോടെ ഐഎന്‍എസ് കൊച്ചി അരികിലെത്തുന്നത്. രക്ഷാദൗത്യവുമായി കപ്പല്‍ എത്തിയതോടെ ‍ഞങ്ങളുടെ ബാര്‍ജിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചു കടലിലേക്കു ചാടി. പിടിച്ചുകയറാന്‍ പറ്റുന്ന പ്രത്യേക വല ഐഎന്‍എസ് കൊച്ചിയുടെ നാലുവശത്തും രക്ഷാപ്രവര്‍ത്തകര്‍ വിരിച്ചു. എന്നാല്‍, എട്ടു മീറ്റര്‍ ഉയരത്തില്‍ വരെയായിരുന്നു അപ്പോള്‍ തിരമാലകള്‍. 2 മുതല്‍ 14 മണിക്കൂര്‍ വരെ കടലില്‍ ഒഴുകിനടന്ന ശേഷമാണ് പലര്‍ക്കും കപ്പലില്‍ കയറിക്കൂടാനായത്.” മുങ്ങുന്ന ബാര്‍ജില്‍ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലില്‍ ചാടിയ ടിജു 14 മണിക്കൂര്‍ ഒഴുകിനടന്ന ശേഷമാണു രക്ഷപ്പെട്ടത്. ആ കപ്പല്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇത് പറയാന്‍ താന്‍ ജീവനോടെ ഉണ്ടാവുമായിരുന്നില്ല, റ്റിജു ഓര്‍ക്കുന്നു.

Related posts

Leave a Comment