ദമ്മാം: നിയമക്കുരുക്കില്‍പ്പെട്ട അസം സ്വദേശിനിയായ വീട്ടുജോലിക്കാരി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. അസം ദിസ്പുര്‍ സ്വദേശിനി റൂബി ബീഗം ആണ് മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാടണഞ്ഞത്. രണ്ടു വര്‍ഷം മുമ്ബാണ് റൂബിബീഗം സൗദിയില്‍ വീട്ടു ജോലിക്ക് വന്നത്. എന്നാല്‍, ജോലി ദുരിതപൂര്‍ണം ആവുകയും രാപ്പകല്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്താലും ശമ്ബളം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. ഒരു വര്‍ഷത്തെ ദുരിതകാലത്തിനൊടുവില്‍ അവര്‍ ആ വീട്ടില്‍ നിന്നും ഒളിച്ചോടി മറ്റു ചിലയിടങ്ങളില്‍ ജോലി ചെയ്തു. കൃത്യമായ രേഖകളില്ലാത്തതിനാല്‍ അധികകാലം മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നതോടെ ദമ്മാമിലെ എംബസി സേവന കേന്ദ്രത്തില്‍ അഭയം തേടി. ഇവിടെയുള്ള ജീവനക്കാരന് നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മഞ്ജു മണിക്കുട്ടനെ വിവരമറിയിച്ചു.
മഞ്ജുവും ജീവകാരുണ്യപ്രവര്‍ത്തകനായ പത്മനാഭന് മണിക്കുട്ടനും റൂബി ബീഗത്തില്നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി, അവരെ പൊലീസ് സ്റ്റേഷനിലും അവിടന്ന് ദമ്മാം വനിത അഭയകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നും റൂബിയുടെ സ്പോണ്സര് അവരെ ഹുറൂബില്‍ (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായും, വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചാണ് ഒളിച്ചോടിയത് എന്ന കള്ളക്കേസ് കൊടുക്കുകയും ചെയ്തതായി മനസ്സിലാക്കി.ഹുറൂബും, മത്ലൂബും അടക്കം ഈ കേസുകളുടെ നൂലാമാലകള്‍ അഴിക്കാതെ റൂബി ബീഗത്തിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമായിരുന്നില്ല.
നവയുഗം നിയമസഹായവേദിയുടെ സഹായത്തോടെ കേസുകള്‍ കോടതിയില്‍ നടന്നു. ഇതിനിടെ കോവിഡ് കാലം ആയതിനാല്‍, വനിത അഭയകേന്ദ്രം അധികാരികളുടെ നിര്‍ദേശം അനുസരിച്ച് മഞ്ജു മണിക്കുട്ടന് റൂബി ബീഗത്തിനെ ജാമ്യത്തില്‍ എടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി താമസിപ്പിച്ചു. പൊലീസ് സ് േറ്റഷന്, ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്, കോടതികള്‍ എന്നിങ്ങനെ പലയിടങ്ങളിലായി, മൂന്നു മാസത്തോളം നീണ്ട നിയമപോരാട്ടമാണ് നവയുഗം റൂബി ബീഗത്തിനായി നടത്തിയത്. ഒടുവില്‍ കള്ളക്കേസുകള്‍ തള്ളിപ്പോകുകയും അവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്കാന് കോടതി ഉത്തരവിടുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്ബ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി റൂബി ബീഗം നാട്ടിലേക്ക് മടങ്ങി.