നിഹാലിന്റെ മരണം: മുഴുപ്പിലങ്ങാട് തെരുവുനായ്ക്കളെ പിടിച്ചുതുടങ്ങി

കണ്ണൂര്‍: മുഴുപ്പിലങ്ങാട് പതിനൊന്നുവയസ്സുകാരന്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുതുടങ്ങി.

മുഴപ്പിലങ്ങാട് പടിയൂര്‍ എബിസി സെന്റ്‌റില്‍ നിന്നുള്ള സംഘം തെരുവുനായ്ക്കളെ പിടികൂടി തുടങ്ങി. രണ്ട് തെരുവുനായ്ക്കളെയാണ് സംഘം രാവിലെ പിടികൂടിയത്.

മരിച്ച നിഹാലിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് നടക്കും. തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്കു ശേഷം പോസ്റ്റു മോര്‍ട്ടം നടത്തുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് കെട്ടിനകം പള്ളി പരിസരത്ത് പൊതുദര്‍ശനം നടക്കും.

തുടര്‍ന്ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദില്‍ കബറടക്കം നടത്തും. വിദേശത്തുള്ള പിതാവ് എത്തിയ ശേഷം കബറടക്കം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ എത്താന്‍ വൈകുമെന്നതിനാല്‍ സംസ്‌കാരം നടത്താന്‍ പിതാവ് നിര്‍ദേശം നല്‍കുകയായിരുന്നു.

മുഴുപ്പലിങ്ങാട് ബീച്ചില്‍ അടുത്തകാലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ പഞ്ചായത്തിലും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ഫെബ്രുവരി രണ്ടിന് ഡ്രൈവ് ബീച്ചിലെത്തിയ മൈസൂരു സ്വദേശികളായ രണ്ട് കുട്ടികള്‍ക്ക് കടിയേറ്റിരുന്നു.

അടുത്ത നാളുകളിലായി പല ജില്ലകളിലും തെരുവുനായ ആക്രമണം വ്യാപകമാണ്. ജൂണ്‍ ഏഴിന് പുനലൂരില്‍ 17 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

കണ്ണൂര്‍ പാനൂരില്‍ ഒന്നര വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റിരുന്നു. ജൂണ്‍ ഒമ്ബതിന് പത്തനംതിട്ട വടശേരിക്കരയില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് മുന്‍പും തെരുവുനായ ആക്രമണത്തില്‍ ആളുകള്‍ മരിച്ചിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിളയില്‍ 2016 ഓഗസ്റ്റ് 20ന് ശിലുവമ്മ, 2017 മേയ് 22ന് ജോസ്‌ക്ലീന്‍ എന്നിവര്‍തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തെരുവുനായയുടെ കടിയേറ്റ് പേവിഷയേറ്റ് പത്തനംതിട്ട സ്വദേശിയായ അഭിരാമി എന്ന കുട്ടി 10 മാസം മുന്‍പാണ് മരിച്ചത്.

മനുഷ്യരെ പോലെതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്.

അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഓരോ മരണവും സംഭവിക്കണം എന്ന സ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു.

Related posts

Leave a Comment