നിസര്‍ഗ ഉടന്‍ കരതൊടും; മുംബൈ, താനെ നഗരങ്ങളെ വിറപ്പിക്കും

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി ഉടന്‍ തന്നെ മഹാരാഷ്ട്ര തീരത്തെത്തും. ഉച്ചകഴിഞ്ഞ് ഒരു മണിക്കു ശേഷം കാറ്റ് കരയില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ അലിബാഗിലാണ് കാറ്റ് എത്തുക. ദക്ഷിണ അലിബാഗിലെ ഹരിഹരേശ്വറിനും ദമാനും മധ്യേയാണ് കാറ്റ് എത്തുക. അടുത്ത മൂന്നു മണിക്കൂര്‍ മുംബൈ, താനെ നഗരങ്ങളില്‍ കാറ്റ് ആഞ്ഞുവീശും.

അലിബാഗില്‍ വലിയ തിരമാലകള്‍ ഉയരുന്നുണ്ട്. നിലനില്‍ തീരത്തുനിന്നും 60 കിലോമീറ്റര്‍ മാത്രം അകലെയാണ് നിസര്‍ഗ. മണിക്കൂറില്‍ 120-140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് എത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത് അടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിലും കാറ്റിന്റെ അനന്തരഫലമുണ്ടാകും.

അടിയന്തര സാഹചര്യം പരിഗണിച്ച്‌ തീരസംരക്ഷണ സേന എട്ട് ദുരന്ത നിവാരണ സംഘങ്ങളെ മഹാരാഷ്ട്രയിലേക്ക് അയച്ചുകഴിഞ്ഞു. കാറ്റ് ഏറ്റവും ദോഷം ചെയ്യുക മുംബൈയിലായിരിക്കും. കാറ്റ് കടന്നുപോകുന്ന മേഖലകളിലെ 40,000 ഓളം പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. മൃഗശാലകളില്‍ മരങ്ങള്‍ വീണ് ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ബിര്‍ഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

എന്‍.ഡി.ആര്‍.എഫ് സംഘവും മുംബൈയില്‍ എത്തിയിട്ടുണ്ട്. സൂറത്തിലെ സുവാലി ബീച്ച്‌, വെര്‍സോവ ബീച്ച്‌, ഗുജറാത്ത് വല്‍സാദിലെ ഉമര്‍ഗം എന്നിവിടങ്ങളില്‍ സേന എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിസര്‍ഗ കടന്നുപോകുന്ന മേഖലകളിലെ വൈദ്യുതി ബന്ധം വിചേഛദിച്ചു. രാത്രി 11.30ന് ശേഷം ഇവ പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കാറ്റ് ശക്തിപ്രാപിച്ചതോടെ മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിരവധി മരങ്ങള്‍ ഇതിനകം തന്നെ നിലംപതിച്ചുകഴിഞ്ഞൂ.

Related posts

Leave a Comment