കോഴിക്കോട്: നിപ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞ ദിവസം മരണമടഞ്ഞ മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഇയാളുടെ ബന്ധുവുമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
പ്രാദേശിക പരിശോധനയല്‍ നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നെങ്കിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനം ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് വിവരം.
രോഗബാധ സംശയിക്കുന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും.
മരിച്ചയാളുടെ മക്കളില്‍ 9 വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ കുട്ടി ആശുപത്രിയില്‍ കഴിയുന്നത്.
എന്നാല്‍ 4 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതേതുടര്‍ന്ന് മരിച്ചയാളുടെ സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ഫീല്‍ഡ് സര്‍വ്വേ അടക്കമുള്ള നീക്കങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ ആളും, ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണമടഞ്ഞത്. ആദ്യ മരണം ഓഗസ്റ്റ് 30 നാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇയാള്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ നിപ ആണെന്നുള്ള സംശയങ്ങള്‍ ഒന്നുമില്ലായിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.
എന്നാല്‍ ഇതിന് പിന്നാലെയാണ് പിതാവിന് കൂട്ടിരിക്കാന്‍ എത്തിയ ആളില്‍ മരിച്ചയാളുടേതിന് സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
അധികം വൈകാതെ ഇയാളും മരണമടഞ്ഞതോടെയാണ് ആരോഗ്യ വകുപ്പിന് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു.
ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം കൂടുതല്‍ ശക്തിപ്പെട്ടത്.
എന്നാല്‍, ഇതിനിടയില്‍ ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്ന് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഈ ഫലത്തിനായാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഈ കുട്ടിയുടെ സ്രവ സാമ്ബിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.