കോട്ടയം: ‘നിന്നോട് വാങ്ങിയ ബ്ലാക് പ്ലാന്റ് ഞാന്‍ കട്ടിലില്‍ വച്ചിട്ടുണ്ട്. ഞാന്‍ പോകുന്നു’, ശ്രദ്ധ സതീഷിന്‍റെ ആത്മഹത്യാ കുറിപ്പിലെ വാക്കുകള്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ ശ്രദ്ധ സതീഷ് സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യാ കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പോലീസ് പറഞ്ഞു.
മുറിയുടെ മഹസര്‍ എഴുതാന്‍ എത്തിയപ്പോള്‍ ലഭിച്ച കത്താണിത്.മറ്റു കാരണങ്ങളൊന്നും കുറിപ്പില്‍ എഴുതിയിട്ടില്ലെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും കോട്ടയം എസ്പി കെ. കാര്‍ത്തിക് പറഞ്ഞു.
ഈ കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് കേസ് നല്ല നിലയില്‍ അന്വേഷിക്കുമെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.
കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രദ്ധയുടെ മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോളജില്‍ കടുത്ത വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറി.
വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക.
കോളേജ് മാനേജ്മെൻ്റും വിദ്യാർഥി പ്രതിനിധികളുമായി മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും ഇന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം.
വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ വിദ്യാർഥി സമരം ഇന്നെല പിൻവലിച്ചു.
കോളജ് അടുത്ത തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
കോളജ് മാനേജ്മെൻ്റും വിദ്യാർഥി പ്രതിനിധികളുമായി മന്ത്രിമാർ കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച നടത്തിയത്.സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
വിദ്യാർഥികൾ ആരോപണം ഉന്നയിച്ച എച്ച് ഒ ഡിക്കെതിരെ നിലവിൽ നപടിയെടുക്കില്ല. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ അന്വേഷണം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
വാർഡനെ മാറ്റുന്നതടക്കം സഭാ നേതൃത്വവുമായി സംസാരിച്ച് മാനേജ്മെൻ്റ് അറിയിക്കും.
സ്റ്റുഡൻ്റ്സ് കൗൺസിൽ ശക്തിപ്പെടുത്തുമെന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ മന്ത്രി ബിന്ദു വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും കാമ്പസിൽ നടത്തിയിരുന്ന സമരം തത്കാലം നിർത്തിയതായി വിദ്യാർഥികൾ അറിയിച്ചു.
എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞു.