നാളെ ചെറിയ പെരുന്നാള്‍,​ ഞായര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വൈകിട്ട് പ്രഖ്യാപിക്കും, ആഘോഷങ്ങള്‍ അതിരുവിടാതെ പൊലീസ് നിരീക്ഷിക്കും

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളില്‍ നാളെ കടകളുടെ പ്രവര്‍ത്തനത്തിനും വാഹന ഗതാഗതത്തിനും സര്‍ക്കാര്‍ ഇളവ് നല്‍കുമെന്ന് സൂചന. പെരുന്നാളുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ അനുവദിക്കുന്നതെങ്കിലും ആഘോഷങ്ങള്‍ അതിരുവിടാതെ സൂക്ഷിക്കാന്‍ നിരീക്ഷണത്തിന് പൊലീസും ആരോഗ്യപ്രവര്‍ത്തകരും രംഗത്തുണ്ടാകും.

മലപ്പുറം പോലെ കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള സ്ഥലങ്ങളില്‍ ആഘോഷപരിപാടികളും ചടങ്ങുകളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായാകും നടക്കുക. കൊവിഡ് വ്യാപനം തടയുന്നതിനായി നിലവില്‍ ജില്ലാ കളക്ടറുടെ നിരോധനാജ്‍ഞ നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം.പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആഘോഷങ്ങള്‍ നടക്കാനിടയുള്ള സ്ഥലം കൂടിയാണ് ഇവിടം. പള്ളികളിലും പൊതു സ്ഥലങ്ങളിലും കൂട്ടനമസ്കാരം പോലുള്ള ചടങ്ങുകള്‍ നടത്തരുതെന്ന് സ‌ര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്താനാണ് തീരുമാനം.

പെരുന്നാളിന്റെ ഭാഗമായി പള്ളികളും ഖബര്‍സ്ഥാനുകളും സന്ദര്‍ശിക്കുന്നതും പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഒഴിവാക്കണമെന്ന് വിശ്വാസികളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രാ‌ര്‍ത്ഥനകളും നിസ്കാരങ്ങളും വീടുകളില്‍ കുടുംബാംഗങ്ങളാെന്നിച്ച്‌ നടത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. രാവിലത്തെ പ്രാര്‍ത്ഥനകളും ചടങ്ങുകളും കഴിഞ്ഞാല്‍ പെരുന്നാള്‍ കാണല്‍ ചടങ്ങുകള്‍ക്ക് ബന്ധുവീടുകളും മറ്റും സന്ദര്‍ശിക്കുന്നതിനാണ് ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുക. എന്നാല്‍ ജില്ലവിട്ടും നിലവിലെ വാഹന യാത്രയുടെ മാനദണ്ഡങ്ങള്‍ പാലിച്ചല്ലാതെയുമുള്ള യാത്രകള്‍ അനുവദിക്കില്ലെന്നാണ് സൂചന.

കാറിലും ആട്ടോ,​ ടാക്സി വാഹനങ്ങളിലും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുളള യാത്രകളെ അനുവദിക്കൂ. വിദേശങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വീടുകളിലും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുമെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ആരും പെരുന്നാള്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്താന്‍ ശ്രമിക്കരുത്. ആഘോഷങ്ങള്‍ക്കിടയിലും സാമൂഹ്യ അകലം പാലിക്കാനും ആലിംഗനവും ഹസ്തദാനവും ഒഴിവാക്കാനും ശ്രദ്ധിക്കണം. വീടുകള്‍ക്ക് പുറത്തിറങ്ങുന്നവരും യാത്ര ചെയ്യുന്നവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വാഹന പരിശോധനയും നിരീക്ഷണവും നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥ‌ര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പെരുന്നാളുമായി ബന്ധപ്പെട്ട് കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം ദീര്‍‌ഘിപ്പിച്ചിട്ടുള്ളതിനാല്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കണം.

കടകളില്‍ പ്രവേശിക്കും മുമ്ബും, വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്ബും സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച്‌ കൈകള്‍ ശുദ്ധമാക്കണം. കടകളിലെ ജീവനക്കാരും മാസ്കും കൈയ്യുറയും ധരിക്കാനും, കടയ്ക്കുള്ളില്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. മിഠായി തെരുവ്,​ തിരുവനന്തപുരം ചാലക്കമ്ബോളം എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പച്ചക്കറി,​ ഇറച്ചി വ്യാപാര സ്ഥാപനങ്ങള്‍,​ വസ്ത്ര വ്യാപാരശാലകള്‍ എന്നിവിടങ്ങളില്‍ തിരക്ക് ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനും കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പൊലീസും ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധിക്കണം.

നാളെ ഭക്ഷണ സാധനങ്ങള്‍,​ പഴവര്‍ഗങ്ങള്‍,​ ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചനയുള്ളത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ആഘോഷത്തിന്റെ ഭാഗമായി ബീച്ചുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടാനോ ആഘോഷങ്ങള്‍ നടത്താനോ പാടില്ല. ഇത്തരം സ്ഥലങ്ങളെല്ലാം അടച്ചിടാനും നിരീക്ഷണത്തിലാക്കാനും പൊലീസിനും നിര്‍ദേശമുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വൈകുന്നേരം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Related posts

Leave a Comment