നാലാഞ്ചിറയില്‍ മരണപ്പെട്ട വൈദികന്റെ രോഗ ഉറവിടം അജ്ഞാതം, തലസ്ഥാനം വീണ്ടും ആശങ്കയില്‍, ഡോക്ടര്‍മാരും നഴ്സുമാരും ക്വാറന്റൈനിലേക്ക്

തിരുവനന്തപുരം : ബൈക്കില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച്‌ മരിച്ച നാലാഞ്ചിറയിലെ വൈദികന്റെ രോഗഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ന്യുമോണിയയെ തുടര്‍ന്ന് മരണപ്പെട്ട വൈദികനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെയും പേരൂര്‍ക്കട ഗവ. ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 30 പേരെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. മെഡിക്കല്‍ കോളേജില്‍ വൈദികന്‍ ചികിത്സയില്‍ കഴിഞ്ഞ ബെഡില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയായ രോഗിയെയും വൈദികനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 20നാണ് നാലാഞ്ചിറ ബനഡിക്‌ട് നഗറില്‍ നിന്ന് റോഡിലൂടെ വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ യാത്ര ചെയ്യുന്നതിനിടെയാണ് വൈദികന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടയാക്കിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു.

തലയ്ക്ക് പരുക്കേറ്റ് റോഡില്‍ വീണ് കിടന്ന വൈദികനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 20ന് ഡിസ്ചാര്‍ജ് ചെയ്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കയച്ചു. അവിടെ ചികിത്സ തുടര്‍ന്നെങ്കിലും ശ്വാസതടസ്സമുണ്ടായി.

30ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ.സി.യുവില്‍ കഴിയുമ്ബോഴാണ് മരണം സംഭവിച്ചത്. മരണശേഷമാണ് കൊവിഡ് പരിശോധനാഫലം ലഭിച്ചത്. ഇത് കാരണം വൈദികന് കൊവിഡ് ബാധയുണ്ടെന്നറിയാതെ നിരവധി പേര്‍ ആശുപത്രിയില്‍വച്ച്‌ അദ്ദേഹവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടു. ഇവരെ തിരിച്ചറിയുകയും സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുകയുമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള ദൗത്യം. കൊവിഡ് ബാധിതനായാണ് വൈദികന്‍ മരിച്ചതെന്ന് അറിഞ്ഞതോടെ ആശുപത്രിയില്‍ സന്ദ‌ര്‍ശിച്ച സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ആരോഗ്യവകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങള്‍ ആരായുന്നുണ്ട്.

ഇവരോടെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച ആരോഗ്യവകുപ്പ് ഇവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ബൈക്ക് അപകടത്തിലാണ് വൈദികന് പരിക്കേറ്റതെങ്കിലും കഴിഞ്ഞദിവസമാണ് ഒരു ബന്ധു ഇക്കാര്യം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

ബന്ധുവിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്റ്റേഷന്‍ നഗരസഭയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി.പോത്തന്‍കോട് എ.എസ്.ഐയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ വൈദികന്റെ രോഗബാധയും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിനിടെ ബാഹ്യസമ്ബര്‍ക്കത്തിന് സാദ്ധ്യതയില്ലാതിരുന്ന വൈദികന് ആശുപത്രിയില്‍ നിന്നാകാം രോഗമുണ്ടായതെന്നാണ് നിലവിലെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.

Related posts

Leave a Comment