നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’; കെടി റമീസിന്റെ മൊഴി

കൊച്ചി : സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്നു കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് മൊഴി നല്‍കി. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു പരിശോധിച്ചു വരുന്നു.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ.

എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു ‘റമീസ് ഭായ്’ സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മൊഴി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment