നമിതയുടെ വേര്‍പാട് അറിയാതെ അനുശ്രീ; ആഴ്ചകളായി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പില്‍, പൊലിഞ്ഞത് നിര്‍ധന കുടുംബത്തിന്‍റെ പ്രതീക്ഷ

മൂവാറ്റുപുഴ: നിര്‍മല കോളജിന് മുന്നില്‍ ബിരുദവിദ്യാര്‍ഥിനി നമിതയുടെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും.

നമിതയ്‌ക്കൊപ്പം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ഉറ്റസുഹൃത്ത് അനുശ്രീ രാജിനെ നമിതയുടെ വേര്‍പാട് അറിയിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് റോഡിന് കുറുകെ മുറിച്ചുകടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ അനുശ്രീ റോഡിലേക്ക് തെറിച്ചുവീഴുകയും നമിത ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങി വീഴുകയായിരുന്നു.ബികോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു നമിത.

ആഴ്ചകളായി സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു നമിത. അഞ്ച് പരീക്ഷകളില്‍ മൂന്നാമത്തേത് എഴുതി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അമിതവേഗതയില്‍ എത്തിയ ബൈക്ക് നമിതയുടെ ജീവനെടുത്തത്.

മൂന്ന് പരീക്ഷകളും നന്നായി എഴുതാന്‍ കഴിഞ്ഞെന്ന് നമിത സഹപാഠികളോട് പറഞ്ഞിരുന്നു. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു നമിത.

ബിരുദം പൂര്‍ത്തിയാക്കി എന്തെങ്കിലും ജോലി സമ്പാദിച്ചശേഷം ജോലിക്കൊപ്പം പഠനം തുടരണമെന്ന് ആയിരുന്നു നമിതയുടെ ആഗ്രഹമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള ശ്രമങ്ങളും നമിത ആരംഭിച്ചിരുന്നതായി സഹപാഠികള്‍ പറഞ്ഞു.

ആശുപത്രിയിലെത്തിച്ച നമിതയുടെ മരണം സ്ഥിരീകരിച്ചതോടെ കൂട്ടുകാരില്‍ പലര്‍ക്കും സങ്കടം നിയന്ത്രിക്കാനായില്ല. ക്ലാസിലും കോളജിലും ഏറ്റവും ശാന്തസ്വഭാവക്കാരിയായിരുന്നു നമിത.

പരീക്ഷ സമയം കൂടിയായതിനാല്‍ കൂട്ടുക്കാര്‍ക്കെല്ലാം സംശയം തീര്‍ത്ത് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കുന്നതുമെല്ലാം നമിതയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രിയ കൂട്ടുകാരിയുമായിരുന്നു.

കുടുംബത്തിനും ഏറെ പ്രതീക്ഷയായിരുന്നു അവള്‍.നമിത പഠിച്ച നിര്‍മല കോളജില്‍ എത്തിച്ച നമിതയുടെ മൃതദേഹത്തില്‍ സഹപാഠികളും അധ്യാപകരും ആദരാഞ്ജലി അര്‍പ്പിച്ചു.

തുടര്‍ന്ന്, വീട്ടില്‍ എത്തിച്ചപ്പോള്‍ അമ്മ ഗിരിജയും അനുജത്തി നന്ദിതയും ബോധരഹിതരായി. വൈകിട്ട് മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാരം നടത്തിയത്.

വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 11 കേസുകളില്‍ പ്രതിയാണ് ആന്‍സണെന്ന് പോലീസ് പറഞ്ഞു. ഇതിനുമുന്‍പും അമിതവേഗതയില്‍ വാഹനം ഓടിച്ച് ആന്‍സണ്‍ അപകടം ഉണ്ടാക്കിയിട്ടുണ്ട്.

ഇയാള്‍ ലഹരിയിലായിരുന്നെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ രക്തപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related posts

Leave a Comment