നടി ഷംന ഖാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍; ഇതോടെ കേസിലെ 7 പ്രതികളും പിടിയിലായി; പ്രതികള്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെടുത്തു

കൊച്ചി: ( 27.06.2020) നടി ഷംന ഖാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫ് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതിയെ പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ ഷെരീഫാണെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ ഏഴു പേരാണ് പിടിയിലായിരിക്കുന്നത്. ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഷംന ഖാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ മുഹമ്മദ് ഷരീഫാണ് മുഖ്യപ്രതി. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ പൊലീസ് ശനിയാഴ്ച മനുഷ്യക്കടത്ത് വകുപ്പും ചുമത്തിയിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കേസില്‍ അഞ്ചാം പ്രതി അബ്ദുള്‍ സലാം കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും നേരത്തേ കണ്ടെടുത്തിരുന്നു. തൃശൂരില്‍ നിന്നാണു കാര്‍ കണ്ടെടുത്തത്.

വിവാഹാലോചനയുടെ പേരിലാണ് പ്രതികള്‍ ഷംനയുടെ കുടുംബവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. വിവാഹമാലോചിക്കുന്ന ആളോട് വീഡിയോ കോളില്‍ വരാന്‍ ഷംന ആവശ്യപ്പെട്ടതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

നടിയെ പെണ്ണുകാണാനെന്ന് പറഞ്ഞ് മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പ്രതികള്‍ സിനിമ, സീരിയല്‍, മോഡലിങ്, ഇവന്റ് മാനേജ്മെന്റ് രംഗത്തെ കൂടുതല്‍ പെണ്‍കുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. പണം തട്ടാന്‍ ലൈംഗികചൂഷണവും ബ്ലാക്ക്മെയിലിങ്ങും ഭീഷണിയുമൊക്കെ പ്രയോഗിച്ചിരുന്നതായും കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളിലായി സംഘത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വന്നിരുന്നു.

ഷംന ഖാസിമിന്റെ അമ്മ നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. പിന്നാലെ യുവ മോഡലടക്കം അഞ്ച് പേര്‍ പരാതിയുമായി എത്തി. പ്രതികള്‍ പിടിയിലായതോടെയാണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്. പ്രതികളുടെ ചിത്രം കണ്ടാണ് ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും പരാതി നല്‍കിയത്. ഇവരില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി.

പാലക്കാട്ടെ അജ്ഞാതകേന്ദ്രത്തില്‍ താനുള്‍പ്പെടെ എട്ട് യുവതികളെ ഭക്ഷണവും വെള്ളവും പോലും തരാതെ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. സമാനമായ മൂന്നു പരാതിയിലും പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അഞ്ച് യുവതികള്‍ കൂടി പരാതിയുമായി എത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, കസ്റ്റഡിയിലുള്ള മറ്റു പ്രതികളുമായി ശനിയാഴ്ച തെളിവെടുപ്പ് നടക്കും. ഷംനയുടെ വരനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെ മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കും. ഷംന കേസിനൊപ്പം പ്രതികള്‍ക്കെതിരെ ഏഴു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.

Related posts

Leave a Comment