നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിയാല്‍ വീടുവെച്ച്‌ തരാമെന്ന് വാഗ്ദാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞുവെന്ന് മാപ്പ് സാക്ഷിയായ വിപിന്‍ലാല്‍. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വിപിന്‍ ലാല്‍ കാസര്‍കോട്ടെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചതെന്ന് വിപിന്‍ ലാല്‍ പറയുന്നു. മൊഴി മാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും വീട് വച്ചുതരാമെന്നും വന്നവര്‍ പറഞ്ഞു. ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിപിന്‍ലാല്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീംകോടതി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ നടത്തി വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കവെയാണ് മാര്‍ച്ചില്‍ കൊറോണ രോഗം വ്യാപിച്ചതും നടപടികള്‍ തടസപ്പെട്ടതും.

വിചാരണ നടപടികള്‍ തുടങ്ങിയ വേളയിലാണ് ദിലീപിന് വേണ്ടി ചിലര്‍ വിപിന്‍ ലാലിനെ സമീപിച്ചത് എന്ന് അയാള്‍ പറയുന്നു. മൊഴി മാറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ഭീഷണിയായി. പിന്നീട് എറണാകുളം ജില്ലയില്‍ നിന്ന് ഭീഷണി കത്തുകള്‍ വരുന്നുണ്ടെന്നും ഇവ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിന്‍ലാല്‍ പറയുന്നു. സ്വാധീനിക്കാന്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.

നവംബറില്‍ കേസുകള്‍ പരിഗണിക്കും. ഈ വേളയില്‍ മൊഴി മാറ്റിപ്പറയണം. അല്ലെങ്കില്‍ കൊന്നുകളയും എന്നാണ് ഭീഷണി കത്തുകളിലുള്ളതെന്ന് വിപിന്‍ലാല്‍ പറയുന്നു. നേരത്തെ കേസില്‍ പ്രതിയായിരുന്നു വിപിന്‍ലാല്‍. പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു. ഇയാളുടെ രഹസ്യമൊഴി നേരത്തെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് വിപിന്‍ ലാല്‍ പറയുന്നു. വന്നത് ദിലീപിന്റെ ആളുകളാണ് എന്ന് വിശ്വസിക്കുന്നു. മറ്റാര്‍ക്കും ബന്ധപ്പെടേണ്ട കാര്യമില്ല. കേസില്‍ ദിലീപിന് പങ്കില്ല എന്നാണ് നേരത്തെ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പറഞ്ഞത്. യഥാര്‍ഥ മൊഴി അതല്ലെന്നും ഭയം കാരണമാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപില്‍ ലാല്‍ പറഞ്ഞു.

Related posts

Leave a Comment