ദുരൂഹ കൊലപാതകങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് ബന്ധമെന്നു സൂചന ; ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ സമീപം ‘സ്വര്‍ണക്കടത്തു കേസിലെ പ്രതി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയം കണ്ട് സിബിഐ. അപകടം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ക്കണ്ട തിരുവനന്തപുരം വലിയതുറ സ്വദേശിയെ കേന്ദ്രീകരിച്ച്‌ സിബിഐ. അന്വേഷണം നടത്തുകയാണ്. ബാലഭാസ്‌കറിന്റെ കാറിനു സമീപം ഇയാളെ കണ്ടതായി കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടമരണക്കേസും വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസും സിബിഐ അന്വേഷിക്കുന്നതിലൂടെ ദുരൂഹ കൊലപാതകക്കേസുകളുടേയും ചുരുളഴിയും.

പല കൊലപാതകങ്ങള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശി ആണ്. ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ ആസൂത്രകനാണ്. തിരുമലയിലും വലിയവിളയിലും താമസിച്ചിരുന്ന ഇയാള്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ്.

വിമാനത്താവളത്തില്‍നിന്ന് പലതവണ ഇയാളുടെ ഓട്ടോയിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നത്. സംശയം ഉണ്ടാകാതിരിക്കാനാണ് ഓട്ടോറിക്ഷ ഉപയോഗിച്ചത്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച്‌ സിബിഐ അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബി ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞു.

അപകടസ്ഥലത്തുകൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ചത് ഇയാളാണെന്നു സംശയിക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അടുത്ത സുഹൃത്തായ കൂട്ടുപ്രതികളിലൊരാളെയും അപകടസ്ഥലത്തു കണ്ടതായി സോബി സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സരിത്താണെന്ന് പിന്നീട് സോബി വെളിപ്പെടുത്തുകയും ചെയ്തു.

25 കിലോ സ്വര്‍ണം കടത്തിയ കേസിനെത്തുടര്‍ന്നു മുങ്ങിയ ഇയാളെ കണ്ടെത്താനായിട്ടില്ല. പിടികൂടാനായാല്‍ നിരവധി സ്വര്‍ണക്കടത്തു കേസുകള്‍ക്ക് തെളിവു ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. വലിയവിളയിലെ ഒരു കടയില്‍ എടുത്തുകൊടുപ്പുകാരനായി കുറെ നാള്‍ കഴിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment