ദിലീപിനെ വെട്ടിലാക്കി മുന്‍ ജീവനക്കാരന്റെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്‍ ദാസന്റെ മൊഴി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിക്കുന്നത് അഭിഭാഷകന്‍ വിലക്കിയെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ചോദിച്ചാല്‍ അറിയില്ലെന്നോ ഓര്‍മയില്ലെന്നോ പറയണമെന്നും തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദാസന്റെ മൊഴി.

ബാലചന്ദ്രകുമാര്‍ പതിവായി ദിലീപിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജും തന്നെ വിളിച്ച്‌ എന്തെങ്കിലും ബാലചന്ദ്രകുമാറിനോട് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി നല്‍കി.

തുടര്‍ന്ന് അനൂപും സൂരജും തന്നെ ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ബാലചന്ദ്രകുമാറിനോട് താന്‍ ഒന്നും പറഞ്ഞില്ലെന്ന് പൊലീസിന് മൊഴി നല്‍കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെന്നും മുന്‍ ജീവനക്കാരന്‍ ആരോപിച്ചു.

കേസിലെ പ്രതിയായ പള്‍സര്‍ സുനി പുറത്തിറങ്ങട്ടെ, അവന് കാണിച്ചുകൊടുക്കാമെന്ന് സൂരജ് പറയുന്നത് കേട്ടതായും ദാസന്റെ മൊഴിയിലുണ്ട്. 2017 -20 കാലഘട്ടത്തില്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ചേര്‍ത്തല സ്വദേശിയായ ദാസന്‍.

Related posts

Leave a Comment