ത്രികോണാകൃതിയില്‍ മൂന്ന് നില, 64,500 സ്ക്വയര്‍ മീറ്റര്‍, ചെലവ് 971 കോടി; പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുമ്ബോള്‍

രാജ്യത്ത് ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വരികയാണ്. 2022 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുളള സഭാസമ്മേളനം ഇവിടെ നടത്താനാണ് ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാ​ഗമായി ഉയരുന്ന പാര്‍ലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകള്‍. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ മന്ദിരങ്ങളുടെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രോജക്‌ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നതിനാല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കരുതെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

സെന്‍ട്രല്‍ വിസ്ത പദ്ധതി

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുളള മൂന്നര കിലോമീറ്ററോളം പുനര്‍നിര്‍മ്മിച്ച്‌ ത്രികോണാകൃതിയിലുളള പുതിയ പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാര്‍ക്കുളള സെക്രട്ടറിയേറ്റ് കോംപ്ലക്‌സ്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതിയ വസതി എന്നിങ്ങനെ പത്തോളം ബ്ലോക്കുകളാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. 2019 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ഇതില്‍ ആദ്യം പുതിയ പാര്‍ലമെന്റ് മന്ദിരമാണ് നിര്‍മ്മിക്കുക. ഇപ്പോള്‍ ഇന്ദിരാഗാന്ധി സെന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 2023 ആകുമ്ബോള്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലെ മൂന്ന് കോംപ്ലക്സുകള്‍. ഇന്ദിരാഗാന്ധി സെന്ററിനെ നിലവിലെ ജന്‍പഥ് ഹോട്ടലിലേക്കും മാറ്റും. തലസ്ഥാനത്തെ 86 ഏക്കറിലായുളള 20,000 കോടി രൂപയുടെ പദ്ധതി 2024ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

പുതിയ പാര്‍ലമെന്റ് മന്ദിരം

പഴയ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപമായി 64,500 സ്ക്വയര്‍ മീറ്ററില്‍ മൂന്ന് നിലകളായിട്ടാണ് പുതിയ പാര്‍ലമെന്റ് ഉയരുക. ഇതിന് ത്രികോണാകൃതി ആയിരിക്കും. നിലവിലുളള പാര്‍ലമെന്റ് പൊളിച്ചുമാറ്റില്ലെന്നും ഇതിലെ ചില കെട്ടിടങ്ങള്‍ പൊളിക്കുകയും ഇന്റീരിയറുകള്‍ പരിഷ്കരിക്കുകയും മാത്രമേ ചെയ്യുകയുളളുവെന്നുമാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 93 വര്‍ഷം പഴക്കമുള്ള നിലവിലെ മന്ദിരം പാര്‍ലമെന്റുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഉപയോഗിക്കും.

 

നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ് പുതിയ മന്ദിരം. ഇതിന്റെ ഉയരവും തുല്യമാണ്. പാര്‍ലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,500 ചതുരശ്ര മീറ്റര്‍ ഉള്ള പുതിയ മന്ദിരം ഉയരുക. ലോക്സഭയില്‍ 888 ഉം രാജ്യസഭയില്‍ 384 ഉം ഇരിപ്പിടം ഇതിലുണ്ടാകും. വിശാലമായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി പ്രത്യേക ലോഞ്ച്,വിപുലമായ ലൈബ്രറി സമ്മേളനമുറികള്‍, ഡൈനിങ് ഏരിയ,വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടാകും. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളത് വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങള്‍.

ന്യൂഡല്‍ഹിയില്‍ 2.43 ഹെക്ടര്‍ സ്ഥലത്താണ് വൃത്താകൃതിയിലുളള നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. സര്‍ എഡ്വേഡ് ലുട്യന്‍സും സര്‍ ഹര്‍ബട്ട് ബേക്കര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 1921ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ മന്ദിരം ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1927 ജനുവരിയിലാണ് തുറന്നുകൊടുക്കുന്നത്. അന്നത്തെ 83 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിര്‍മ്മാണ ചെലവ്. വരാന്തയ്ക്ക് ചുറ്റും 144 തൂണുകളും 12 കവാടങ്ങളുമുണ്ട് ഇതിന്. കെട്ടിടത്തിന്റെ നടുക്കാണ് വൃത്താകൃതിയിലുള്ള സെന്‍ട്രല്‍ ഹാള്‍. ഈ ഹാളില്‍ ഒരേ രീതിയിലുള്ള മൂന്ന് ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്ന് രാജ്യസഭയും പിന്നെ ലൈബ്രറിയുമാണത്.

Related posts

Leave a Comment