തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ സിപിഐ തിരുവനന്തപുരം
ജില്ലാ എക്‌സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗണ്‍സിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം.
എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കള്‍ ആരോപിച്ചു.
മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി കണ്‍വീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു.
സപ്ലെെകോയില്‍ സാധനങ്ങള്‍ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിമർശനം ഇരുയോഗങ്ങളിലും ഉയർന്നു.
എല്‍ഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എല്‍ഡിഎഫില്‍ നിന്ന് അകന്നു.
എല്‍ഡിഎഫിന് മേല്‍ക്കെെയുണ്ടായിരുന്ന പല ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടി. ഇത് പരിശോധിക്കണം.
സർക്കാർ പുനർവിചിന്തനം ചെയ്യണം. എല്‍ഡിഎഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമാണെന്നും ഫലം അവലോകനം ചെയ്ത ആലപ്പുഴ യോഗത്തിലെ വിമർശനം ഉണ്ടായി.
ജില്ലാ സെക്രട്ടറി ടി ജെ ആലഞ്ചലോസ് അവതരിപ്പിച്ച റിപ്പോർട്ടില്‍ ബിജെപിയെ ‘ഭരണത്തില്‍ നിന്നകറ്റാൻ
കോണ്‍ഗ്രസ് ആണ് മികച്ചതെന്ന് ജനങ്ങള്‍ ചിന്തിച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ
വികാരവും പ്രതിഫലിച്ചു’ എന്നായിരുന്നു ഉള്ളടക്കം.
മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎമ്മില്‍ ആർക്കും ധെെര്യമില്ല. മോശം പ്രയോഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും ചർച്ചയില്‍ അംഗങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് വോട്ട് മാത്രമല്ല ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്.
തൃശൂരിലെ സിപിഐ സ്ഥാനാർത്ഥിയുടെ തോല്‍വിയില്‍ ഇപ്പോഴും മാറാത്ത ചില സംശയങ്ങളുണ്ട്.
മുതിർന്ന പൗരന്മാരുടെ ബാലറ്റ് പേപ്പർ വോട്ടുകളില്‍ വന്ന വ്യതിയാനവും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇത് കണ്ട് സർക്കാർ തിരുത്തണമെന്നും മണ്ഡലം തലത്തിലുള്ള വിശദമായ റിപ്പോർട്ടുകള്‍ക്ക് ശേഷം ചർച്ചകള്‍ തുടരാമെന്നും ജില്ലാ എക്സിക്യുട്ടീവ് തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് അവലോകനത്തിന് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേരും.
ജില്ലകളില്‍ നിന്നുള്ള റിപ്പോർട്ടുകളും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയിലെ സിപിഐ യോഗങ്ങളിലെ പരാമർശങ്ങളെക്കുറിച്ചുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.