തേക്കടി ബോട്ട് ലാന്‍ഡിംഗില്‍ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

ഇടുക്കി: തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരിക്ക്.

ഡിവിഷണല്‍ ഓഫീസിലെ ക്ലാര്‍ക്ക് റോബി വര്‍ഗീസിന് (38) ആണ് ഗുരുതരമായി പരിക്കേറ്റത്. കുമളിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നു രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയ റോബിന്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റോബിനെ കാട്ടാന പിടിച്ച്‌ ചവിട്ടുകയായിരുന്നു.

ഇതേതുടര്‍ന്ന് ലാന്‍ഡിംഗില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രഭാത സവാരിയും സൈക്കിള്‍ സവാരിയും താത്ക്കാലികമായി നിരോധിച്ചു.

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലാന്‍ഡിംഗ് പ്രദേശം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ പുറമേ നിന്നുള്ള ഇവിടെ പ്രവേശനമുള്ളു. സര്‍ക്കാരിന്റെ രണ്ട് അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്.

നിരവധി പേര്‍ പ്രതിദിനം ഇവിടെ താമസത്തിനെത്തുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ബോട്ട് യാത്രയ്ക്ക് എത്തുന്നത്.

Related posts

Leave a Comment