തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില്‍ ചാടി; ദുരൂഹതയെന്ന് പ്രതിയുടെ സഹോദരി

കാസര്‍കോട് കടലില്‍ ചാടിയ പോക്സോ കേസ് പ്രതിക്കായി ഒരാഴ്ചയായി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. കസബ കടപ്പുറത്ത് ഇന്നും കോസ്റ്റല്‍ പൊലീസ്, ഫിഷറീസ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സംഘം തിരച്ചില്‍ നടത്തി. രണ്ട് ദിവസത്തിനകം ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ തെരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി കുട്ലു സ്വദേശി മഹേഷ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. കൂട്ടുകാരും പൊലീസും നോക്കി നില്‍ക്കെയാണ് പൊലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോട് കൂടി കടലില്‍ ചാടിയത്. പുലിമൂട്ടില്‍ ഒളിപ്പിച്ച ഫോണ്‍ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്.
യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്കൂബ സംഘത്തിലെ മുങ്ങല്‍ വിദഗ്ധരടക്കം ദിവസങ്ങളോളം കടലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. നാളെയോ മറ്റന്നാളോ നേവി ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തെരച്ചില്‍ തുടരുമെന്ന് കാസര്‍കോട് ടൊണ്‍ പൊലീസ് അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ നിലവില്‍ കടലില്‍ പോകാത്തതിനാല്‍ ആഴക്കടലില്‍ നിരീക്ഷണ സാധ്യതയും ഇല്ല. അതേസമയം മഹേഷിനെ കാണാതായതില്‍ ദുരൂഹത ഉണ്ടെന്നും ചട്ടങ്ങള്‍ ലംഘിച്ച്‌ ആണ് വിലങ്ങ് വെച്ചതെന്നും ആരോപിച്ച്‌ പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

Related posts

Leave a Comment