തുരങ്കത്തില്‍ കുടുങ്ങിയവരുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവന്നു ; എല്ലാവരും സുരക്ഷിതര്‍, പാകം ചെയ്ത ഭക്ഷണവും ആദ്യമായി നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കി കഴിഞ്ഞ പത്തു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ വേണ്ടി നീട്ടിയ കുഴലിലൂടെ കടത്തിയ ക്യാമറ വഴിയാണ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇവരെല്ലാം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുരക്ഷിതരായിരിക്കുന്നു എന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. രക്ഷാപ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനുളള കൂടുതല്‍ ഫലപ്രദമായ വഴികള്‍ ആലോചിക്കുകയാണ്.

തിങ്കളാഴ്ച ആറ് ഇഞ്ച് വ്യാസം വരുന്ന പൈപ്പുകള്‍ മറുവശത്തെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ കടത്തിവിട്ട് സാധനങ്ങള്‍ എത്തിക്കാനുള്ള മറ്റൊരു സൗകര്യം കൂടി രക്ഷാപ്രവര്‍ത്തകര്‍ സജ്ജമാക്കിയിരുന്നു.

ഒമ്ബത് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് പാകം ചെയ്ത ഭക്ഷസാധനങ്ങള്‍ ആദ്യമായി എത്തിക്കാനായി. ബോട്ടിലില്‍ പായ്ക്ക് ചെയ്തായിരുന്നു ഇത് നല്‍കിയത്.

ഇതുവരെ ഇവര്‍ക്ക് ഓറഞ്ചുകളും ഉണങ്ങിയ പഴങ്ങളുമായിരുന്നു നല്‍കിയിരുന്നത്.

കുടുങ്ങിപ്പോയ 41 തൊഴിലാളികളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായിട്ടായിരുന്നു കുഴല്‍വഴി കടത്തിവിട്ട എന്‍ഡോസ്‌കോപിക് ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവരുമായി സംസാരിക്കാനും കഴിഞ്ഞു.

ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇവര്‍ക്ക് മൊബൈലും ചാര്‍ജ്ജറും എത്തിക്കാനുള്ള ശ്രമത്തലാണെന്ന് കേണല്‍ ദീപക് പാട്ടീല്‍ പറയുന്നു.

ഇവിടെ വൈഫൈ കണക്ഷന്‍ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിആര്‍ഡിഒ റോബോട്ടുകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

സില്‍ക്യാരാ തുരങ്കത്തിലേക്ക് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് ഇഞ്ച് പൈപ്പ് കടത്തിവിടാന്‍ കഴിഞ്ഞത് വലിയ നേട്ടമായതായിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

തങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ടെങ്കിലും പലരുടേയും അവസ്ഥ മോശമാണെന്നും രക്ഷാപ്രവര്‍ത്തനം എവിടം വരെയായെന്നും കുടുങ്ങിപ്പോയവര്‍ ചോദിക്കുന്നു.

ഞങ്ങളെ ഉടന്‍ പുറത്ത് എത്തിക്കണമെന്നും ദിവസങ്ങള്‍ പോകുംതോറും കാര്യങ്ങള്‍ കുടുതല്‍ കഠിനമാകുമെന്നും ഇവര്‍ പറയുന്നു.

കേന്ദ്ര ഏജന്‍സികളും എസ്ഡിആര്‍എഫും സംസ്ഥാന ഉദ്യോഗസ്ഥരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ട്.

തങ്ങള്‍ യുദ്ധഭൂമിയിലേതിന് സമാനമായ രീതിയില്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധാമി പറയുന്നു.

Related posts

Leave a Comment