തിരുവനന്തപുരത്ത് ബാറ്റ ഷോറൂമില്‍ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമില്‍ വന്‍തീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിലായാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ചെങ്കല്‍ ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

സംഭവത്തില്‍ ആളപായമില്ല. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സുകള്‍ എത്തിയതോടെ തിരക്കേറിയ റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. റോഡരികിലാണ് ഷോറും എന്നതിനാല്‍ തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സിനും എളുപ്പമായി. ഈ ഷോറൂമില്‍ നിന്നായിരുന്നു ജില്ലയിലെ മറ്റ് ഷോറൂമുകളിലേക്ക് ബാറ്റയുടെ ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്.

തീപിടിത്തം നടന്ന സമയത്ത് കട തുറന്നിട്ടുണ്ടായിരുന്നില്ല. റോഡില്‍ നിന്നവരാണ് കടയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് പൊലീസിനെ അറിയിച്ചത്. കടയ്‌ക്ക് സമീപമായി എ.ടി.എമ്മും എതിര്‍വശത്തായി പെട്രോള്‍ പമ്ബും സ്ഥിതി ചെയുന്നുണ്ട്. അവിടേക്ക് തീപടരാത്തത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയെന്ന് അഗ്നിശമന സേന അധികൃതര്‍ ഫ്ളാഷിനോട് വ്യക്തമാക്കി. തീപിടിത്തത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് നഗരസഭ കരമന വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് ആവശ്യപ്പെട്ടു.

Related posts

Leave a Comment