തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കുളത്തില്‍ കുളിച്ചതിനു ശേഷമാണ് ഇയാള്‍ക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്.
അതേസമയം , ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാലു പേർക്കു കൂടി കടുത്ത പനിയുള്ളതായാണ് റിപ്പോർട്ട്.
പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇവരില്‍ അനീഷിനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായിട്ടാണ് വിവരം.
ഈ കുളത്തില്‍ കുളിച്ച കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ (അപ്പു-27) കഴിഞ്ഞ 23ന് ആണ് മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്ന് കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തില്‍ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.