ഹൈദരാബാദ്: തിരുപ്പതിയിലെ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡു നിർമിക്കാൻ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതായി ലാബ് പരിശോധന ഫലം.
വൈ.എസ്.ആർ.സി.പി സർക്കാറിന്റെ കാലത്താണ് ഏറെ പേരുകേട്ട തിരുപ്പതി ലഡ്ഡു നിർമിക്കാൻ ബീഫിന്റെ കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു. എന്നാല്‍ ആരോപണം വൈ.എസ്.ആർ.സി പാർട്ടി തള്ളി.
എന്നാല്‍ ലാബ് പരിശോധന ഫലത്തില്‍ നായിഡുവിന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധി പേർ പ്രതിഷേധവുമായി രംഗത്തുവന്നു.
ഗുജറാത്തിലെ നാഷനല്‍ ഡെയ്റി ഡെവലപ്മെന്റ് ബോർഡിന് കീഴില്‍ പ്രവർത്തിക്കുന്ന സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് ആണ് പരിശോധന നടത്തിയത്. ലഡ്ഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പും(പന്നിയുടെയോ ബീഫിന്റെയോ കൊഴുപ്പ്) മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
സംഭവത്തില്‍ കേന്ദ്ര ഐ.ടി മന്ത്രി നാരാ ലോകേഷും വൈ.എസ് ജഗൻ മോഹൻ റെഡ്ഡി സർക്കാറിനെ പഴിചാരി രംഗത്തുവന്നു. ”തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം പവിത്രമായ ഒന്നാണ്. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് ക്ഷേത്രത്തിലെ ഭക്തർക്ക് പ്രസാദമായി നല്‍കിയത് മൃഗക്കൊഴുപ്പ് ചേർത്ത ലഡ്ഡുവാണ് പ്രസാദമായി നല്‍കിയിരുന്നതെന്ന റിപ്പോർട്ട് അറിഞ്ഞ് ഞെട്ടി.”-എന്നാണ് നാരാ ലോകേഷ് പ്രതികരിച്ചത്.