കണ്ണൂർ: ഇരിട്ടി – മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണാടക പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചു.
കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കർണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിന് മടിക്കേരി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല നൽകിയത്.
വീരാജ്പേട്ട സിഐ ശിവരുദ്രയുടെയും എസ്ഐ മഞ്ജുനാഥിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മാക്കൂട്ടം ചുരംപാത വഴി മൂന്നാഴ്ച്ചക്കിടയിൽ കടന്നുപോയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പെരുമ്പാടി ചെക്ക്പോസ്റ്റിലെ സിസിടിവി പരിശോധന ആരംഭിച്ചു.
മാക്കൂട്ടം ചെക്ക്പോസ്റ്റിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. കണ്ണവത്തുനിന്നു കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും പരിഗണിക്കും.ഒരു മാസത്തിനിടയിൽ കാണാതായ യുവതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ സജീവ പരിഗണന നൽകിയിരിക്കുന്നത്.
പെരുമ്പാടി മുതൽകൂട്ടുപുഴ വരെ ചുരം പാത പൂർണമായും വനമേഖലയായതിനാൽ മറ്റ് ശാസ്ത്രീയ വിവരങ്ങൾ ഒന്നും ലഭിക്കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
മാക്കൂട്ടം ചുരംപതയിൽ യുവതിയുടെ മൃതദേഹം ട്രോളിബാഗിൽ കണ്ടെത്തിയിട്ട് നാലുദിവസം പിന്നിട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മടിക്കേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂർ കണ്ണപുരത്ത് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കേരളാ പോലീസിന്റെ സഹായത്തോടെയാണ് മാക്കൂട്ടം ചുരംപാതയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.