കണ്ണൂർ: തലശേരി – കണ്ണൂർ ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ച സംഭവത്തിന് കാരണമായത് കല്ലട ട്രാവൽസിന്റെ അമിത വേഗതയെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
അമിത വേഗതയിൽ ചീറിപ്പാഞ്ഞുപോയ ബസ് ലോറിയുമായി കൂട്ടിയിടിക്കുന്നതു ഒഴിവാക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ ബസിന്റെ പുറകു വശത്തെ വലതു ഭാഗം
ലോറിയുമായി ഇടിക്കുകയും നിയന്ത്രണം വിട്ട ലോറി റോഡരികിലേക്കുള്ള കടയിലേക്ക് പാഞ്ഞുകയറുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 12.45ഓടെയാണ് തോട്ടട ടൗണിൽ കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സും ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള മിനി കൺടെയ്‌നർ ലോറിയും ഇടിച്ചത്.
അമിത വേഗത്തിലായിരുന്ന ബസ് തോട്ടട ടൗണിലെ വളവിൽവെച്ച് ലോറിയെ കണ്ട് പെട്ടെന്ന് വെട്ടിച്ചപ്പോൾ പിറകുവശത്ത് ലോറിയിടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി തൊട്ടടുത്ത കടയിലേക്ക് തെറിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയവർ പറഞ്ഞു.
പ്രദേശത്തെ വീടുകളിലുള്ളവർ ഇടിയുടെ ശബ്ദം കേട്ടാണ് സംഭവ സ്ഥലത്തെത്തിയത്. ബസ്സിൽ 27 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബസ് മറിഞ്ഞപ്പോൾ അതിനടിയിൽപ്പെട്ട് ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം ക്രെയിൻ ഉപയോഗിച്ച് രണ്ടരയോടെ ബസ് ഉയർത്തിയപ്പോൾ റോഡിൽ രക്തം തളംകെട്ടിക്കിടക്കുകയായിരുന്നു.
യാത്രക്കാരെ മുൻവശത്തെ ചില്ല് തകർത്താണ് പുറത്തെടുത്തത്.
പരിക്കേറ്റ അബിൻ, മിഥുൻ, രാജേഷ്, ലീന, അലൻ, വിനായകൻ, ഡെന്നി, ഡാലിയ എന്നിവർ ഗുരുതരാവസ്ഥയിലാണെന്ന് ചാലയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.
കൂടാതെ പയ്യന്നൂർ സ്വദേശികളായ ചന്ദ്രൻ (60), മകൾ അനിമ ചന്ദ്രൻ (18), ശരത്ത് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
സാന്റി, അലീന, ലിനുമോൾ ടോമിച്ചൻ, സ്‌നേഹ വർഗീസ്, ദേവനന്ദ്, ശിവമോഗ സ്വദേശി മഥൻ കുമാർ (38), സ്മിഷ പോൾ, നീതു തുടങ്ങിയവർക്കും പരിക്കേറ്റിട്ടുണ്ട്.
ബസ് അമിതവേഗത്തിലാണ് സഞ്ചരിച്ചതെന്ന് ബസ് യാത്രക്കാരൻ പറഞ്ഞു.
ബസ്സിന്റെ ടയർ തേഞ്ഞുപോയ അവസ്ഥയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുള്ളവർ പറഞ്ഞു. പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവരുടെ ശ്രമഫലമായാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.
എടക്കാട് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്യാടൻ, പ്രിൻസിപ്പൽ എസ്ഐ എൻ ദിജേഷ്, എസ്ഐ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.