തലയ്ക്ക് 10 കോടിയുടെ ആവശ്യമില്ല, മുടി ചീകുന്ന 10 രൂപയുടെ ചിപ്പ് മതി ; അയോദ്ധ്യയിലെ സന്യാസിയെ പരിഹസിച്ച്‌ ഉദയനിധി

ചെന്നൈ: താന്‍ കരുണാനിധിയുടെ മകനാണെന്നും തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍.

തമിഴ്‌നാടിന് വേണ്ടി ജീവിതം തന്നെ മാറ്റി വെച്ചയാളുടെ കൊച്ചുമകനാണ് താനെന്നും ഇത്തരം ഭീഷണികളില്‍ കുലുങ്ങുകില്ലെന്നും പറഞ്ഞു.

സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ തമിഴ്‌നാട് കായികമന്ത്രിയായ ഉദയാനിധിയുടെ തലയ്ക്ക് ഉത്തര്‍പ്രദേശിലെ ഒരു സന്യാസി 10 കോടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചെന്നൈയില്‍ നടന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പരമഹംസ ആചാര്യ തന്റെ തലയ്ക്ക് 10 കോടിയാണ് പ്രഖ്യാപിച്ചത്. ഒരു സന്യാസിയുടെ കയ്യില്‍ 10 കോടി എടുക്കാനുണ്ടെങ്കില്‍ അയാള്‍ എന്തുതരം സന്യാസിയാണെന്ന് പരിഹസിച്ച ഉദയാനിധി തനിക്ക് തലചീകാന്‍ വെറും പത്തുരൂപയുടെ ചീപ്പ് മാത്രം മതിയെന്നും പറഞ്ഞു.

തന്റെ തല ഷേവ് ചെയ്താല്‍ 10 കോടി തരാമെന്നാണ് അയാള്‍ പറഞ്ഞത്.

ഞങ്ങള്‍ക്ക് ഇത് പുതിയ കാര്യമല്ല എന്നും തമിഴിനും തമിഴ്‌നാടിനും വേണ്ടി റെയില്‍വേ ട്രാക്കില്‍ തല വെച്ചിട്ടുള്ളയാളുടെ കൊച്ചുമകനാണ് താനെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്നും നടന്‍ തമിഴ്‌നാട്ടിലെ പരിപാിടയില്‍ പറഞ്ഞു.

പെരിയോര്‍ തുടങ്ങിവെച്ച ദ്രാവിഡ മൂന്നേറ്റത്തിന്റെ ഏറ്റവും വലിയ വക്താവാണ് യുക്തിവാദി കൂടിയായ അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി. 1953 മുതല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്നയാളാണ് കരുണാനിധിയെന്ന് സ്റ്റാലിന്‍ പറയുന്നു.

സിമന്റ് ഫാക്ടറി കെട്ടി ഗ്രാമത്തിന്റെ പേരു മാറ്റാന്‍ തുടങ്ങിയ വ്യവസായി ഡാല്‍മിയ കുടുംബത്തിനെതിരേ ഗ്രാമീണരെ കൂട്ടി ഡിഎംകെ യുടെ പ്രക്ഷോഭം നയിച്ച കരുണാനിധിയും കൂട്ടരും റെയില്‍വേ ട്രാക്കില്‍ കിടന്ന് സമരം ചെയ്തിരുന്നു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല.

അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ തന്നെയാണ് സനാതനവും. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ ഉദയനിധിയ്ക്ക് എതിരേ രംഗത്ത് വരികയും ഉദയാനിധി സ്റ്റാലിന്റെ തലയ്ക്ക് 10 കോടി വില പറയുകയും ചെയ്തു.

സ്റ്റാലിന്റെ തല ആരും വെട്ടിയില്ലെങ്കില്‍ താന്‍ തന്നെ തേടി കണ്ടു പിടിച്ച്‌ തലവെട്ടുമെന്നായിരുന്നു പറഞ്ഞത്. അയോദ്ധ്യയിലെ തപസ്വീ ചൗനി ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനാണ് പരമഹംസന്‍.

Related posts

Leave a Comment