തലയോട്ടി തകർന്നു, കാൽ ഒടിഞ്ഞു തൂങ്ങി‌; കൊലക്കേസ് പ്രതിയെ ടിപ്പര്‍ ഇടിച്ചു

നെയ്യാറ്റിൻകര : ബൈക്കിൽ വരികയായിരുന്ന കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്നു സംശയം.

ടിപ്പറിന്റെ ഡ്രൈവർ ഒളിവിലാണ്. തോട്ടവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണു രഞ്ജിത്. അവിവാഹിതനാണ്. രമ്യ ഏക സഹോദരിയാണ്.

മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണു സംഭവം.

കീഴാറൂർ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽ നിന്നു വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ടു പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷി വിവരം.

ര‍ഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകർന്നു.

അപകടത്തിനു പിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ടിപ്പറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ചേർന്നാണു രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.

രഞ്ജിത്തിന്റെ വരവും കാത്തു ടിപ്പർ, അപകടം നടന്നതിന്റെ ഏതാണ്ട് 300 മീറ്റർ മാറി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ സംശയം പറയുന്നുണ്ട്. ഈ വിവരം പൊലീസിനു കൈമാറി.

Related posts

Leave a Comment