തമിഴ്നാട്ടിൽനിന്ന് കൈക്കുഞ്ഞിനെ തട്ടിയെടുത്ത് ചിറയിൻകീഴിലെത്തി; നാടോടികൾ അറസ്റ്റിൽ

തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽനിന്ന് കണ്ടെത്തി.

സംഭവത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന നാടോടികളായ നാരായണൻ, ശാന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസിൻ്റെ ഇടപെടലിലാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുഞ്ഞിനെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി.

തമിഴ്നാട് വടശ്ശേരിയിൽനിന്ന് നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.

തമിഴ്നാട് ബസ് സ്റ്റാൻഡിൽനിന്ന് കുഞ്ഞിനെ തട്ടിയെടുത്ത നാടോടികളായ നാരായണൻ, ശാന്തി എന്നിവർ അവിടെനിന്ന് ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

കുഞ്ഞിനെ കാണാതായതോടെ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തമിഴ്നാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചും വ്യാപക അന്വേഷണം നടത്തുകയും കേരള പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പോലീസ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കഠിനംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ട കൈക്കുഞ്ഞിനെ സംശയം തോന്നി ചിറയിൻകീഴ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചിറയിൻകീഴ് സിഐ കെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം നാരായണനെയും ശാന്തിയെയും കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ തമിഴ്നാട് പോലീസിന് കൈമാറുകയുമായിരുന്നു.

നാരായണൻ കുറച്ചുകാലം മുൻപ് ചിറയിൻകീഴ് വലിയ കടയിൽ കുട നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു.

Related posts

Leave a Comment