തനിക്കതിരെ ആസൂത്രിത ക്യാമ്ബയിന്‍; മരണം വരെ പാമ്ബുപിടിത്തം തുടരും: വാവ സുരേഷ്

കോട്ടയം: സുരക്ഷിത പാമ്ബുപിടിത്തം വേണമെന്ന വാദമുയര്‍ത്തി തനിക്കെതിരെ ആസൂത്രിത ക്യാമ്ബയിന്‍ നടക്കുന്നുണ്ടെന്നു വാവ സുരേഷ്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയശേഷം മാധ്യമങ്ങളോട് സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരണം വരെ പാമ്ബുപിടിത്തം തുടരുമെന്നും സുഷേ് കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ക്ക് അപകടം പറ്റുമ്ബോള്‍ കുറേ കഥകള്‍ ഇറക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേഷ് പറഞ്ഞു. പാമ്ബുപിടിത്തത്തില്‍ വനംവകുപ്പിനു താനാദ്യമായി പരിശീലനം കൊടുക്കുന്നത് 2006ലാണ്. അന്നൊന്നും മറ്റു പാമ്ബുപിടിത്തക്കാരെ താന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ക്യാമ്ബയിന്‍ നടക്കുകയാണ്. വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്ബുപിടിത്തക്കാരെ വച്ച്‌ സുരേഷിനെ പാമ്ബുപിടിക്കാന്‍ വിളിക്കരുതെന്ന ക്യാമ്ബയിന്‍ നടത്തുകയാണ്. ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല.

ശാസ്ത്രീയമായി ഹൂക്ക് വച്ച്‌ പാമ്ബിനെ പിടികൂടുമ്ബോള്‍ കടിയേറ്റ് കോഴിക്കോട്ടെ ആശുപത്രിയില്‍ രഹസ്യമായി ചികിത്സയില്‍ കഴിഞ്ഞ ആളുടെ വിവരം തനിക്കറിയാം. പാമ്ബിനെ പിടികൂടി ചാക്കിലാക്കുമ്ബോള്‍ കടിയേറ്റ വിവരവും അറിയാം. പാമ്ബുപിടിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമോയെന്ന് ഇനി ആലോചിക്കുമെന്നു മാധ്യമപ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മരണം വരെ പാമ്ബുപിടിത്തം തുടരുമെന്നും അതില്‍നിന്നു പിന്മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാവ സുരേഷ് ശാസ്ത്രീയമല്ല പാമ്ബുകളെ പിടികൂടുന്നതെന്നും ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കൈകൊണ്ട് പിടികൂടുകയാണു വേണ്ടതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വനം വകുപ്പ് പരിശീലനം നല്‍കിയ പാമ്ബുപിത്തക്കാര്‍ ഇത്തരത്തില്‍ പാമ്ബുകളെ പിടികൂടുന്ന നിരവധി വീഡിയോകള്‍ സുരേഷിനു കടിയേറ്റ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സുരേഷ് കൈ കൊണ്ട് പാമ്ബുകളെ പിടികൂടിയശേഷം അവയെ പ്രദര്‍ശിപ്പിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ തെറ്റായ രീതിയാണെന്നും ഈ പാമ്ബുകള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് പലരുടെയും വിമര്‍ശം.

മൂര്‍ഖന്റെ കടിയേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ഇന്നു രാവിലെയാണ് ആശുപത്രി വിട്ടത്. രണ്ടാം ജന്മമാണ് കോട്ടയത്തുനിന്ന് ലഭിച്ചതെന്നു സുരേഷ് പറഞ്ഞു. കൈകൂപ്പിക്കൊണ്ട് നന്ദി പറഞ്ഞ സുരേഷ് ഇതിനിടെ വിതുമ്ബി.

തന്നെ പെട്ടെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ തക്കസമയത്ത് ഇടപെട്ട മന്ത്രി വി എന്‍ വാസവനു വാവ സുരേഷ് നന്ദി പറഞ്ഞു. ലോകത്ത് ആദ്യമായിരിക്കും ഒരു മന്ത്രി സാധാരണക്കാരനു പൈലറ്റ് പോകുന്നതെന്നു സുരേഷ് പറഞ്ഞു. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സുരേഷിനെ വീട്ടിലേക്കു യാത്രയാക്കിയത്.

പതിനാറോളം തവണ പാമ്ബുകടിയേറ്റിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ ചികിത്സ ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നാണെന്നും സുരേഷ് പറഞ്ഞു. ആശുപത്രിയിലെ വിവിധ ചികിത്സാ വകുപ്പുകളുടെ മികച്ച ഏകോപനമെന്ന പോലെ കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ഥനയുടെയും ഫലമാണ് തന്റെ തിരിച്ചുവരവെന്നും സുരേഷ് പറഞ്ഞു.

സുരേഷ് ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തതിനു പിന്നാലെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂര്‍ണമായും മാറി. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് സാധിക്കുന്നുണ്ട്. ചെറിയരീതിയിലുള്ള ശരീരവേദന മാത്രമാണുള്ളത്.

മൂര്‍ഖന്റെ കടിയേറ്റ വലതുകാലിന്റെ തുടയിലെ മുറിവ് അല്‍പ്പം കൂടി ഉണങ്ങാനുണ്ട്. ഇതിന് ആന്റിബയോട്ടിക് മരുന്നുണ്ട്. പലതവണ തന്നെ പാമ്ബ് കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിഷം കൂടുതല്‍ ശരീരത്തില്‍ കയറിയതായി മനസിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. സാധാരണഗതിയില്‍ 25 കുപ്പി ആന്റി വെനമാണ് നല്‍കാറുള്ളതെങ്കില്‍ ഇപ്രാവശ്യം അത് 50 ന് മുകളിലായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. സുരേഷിന്റെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കും. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടര്‍ന്ന അദ്ദേഹത്തെ വ്യാഴാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.

ജനുവരി 31നു കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെയൊണു വാവ സുരേഷിനു പാമ്ബുകടിയേറ്റത്. കല്ലുകള്‍ക്കിടയില്‍ കണ്ട മൂര്‍ഖനെ പിടികൂടി ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ തുടയിലാണു കടിയേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ അതീവ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നു തൊട്ടുപിന്നാലെ മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവിലേക്കു മാറ്ററുകയായിരുന്നു.

തുടയില്‍ കടിച്ചുപിടിച്ച പാമ്ബിനെ വാവ സുരേഷ് വലിച്ച്‌ വേര്‍പെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്ബുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.

Related posts

Leave a Comment