‘തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വെള്ളം പോലും തന്നില്ല’; മണിപ്പൂരിലെ 19 കാരിയുടെ വെളിപ്പെടുത്തല്‍

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടയില്‍ ബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്.

കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച താന്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി 19 കാരിയായ ആദിവാസി പെണ്‍കുട്ടി രംഗത്തെത്തി.

വെള്ളം പോലും തരാതെ മലമുകളില്‍ കൊണ്ടുപോയി തന്നെ പീഡനത്തിരയാക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു.

രക്ഷപ്പെടാന്‍ പദ്ധതിയിട്ട് എ ടി എമ്മില്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. നാലംഗ സംഘം തന്നെ ഒരു വെളുത്ത ബൊലറോ കാറില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്.

കാറില്‍ വെച്ച് ഡ്രൈവറൊഴികെ മൂന്ന് പേരും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. തോക്കിന്റെ പിന്‍വശം കൊണ്ട് പെണ്‍കുട്ടിയെ അടിക്കുകയും ചെയ്തു.

‘പിന്നീട് എന്നെ ഒരു കുന്നിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും അവര്‍ എന്നെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. അവര്‍ക്ക് എന്നോട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, രാത്രി മുഴുവന്‍ എനിക്ക് ഒന്നും കഴിക്കാന്‍ തന്നില്ല.

വെള്ളം പോലും നല്‍കിയില്ല. രാവിലെ വാഷ്റൂമില്‍ പോകാനെന്ന വ്യാജേന ഞാനവരോട് കെട്ടഴിക്കാന്‍ പറഞ്ഞു. അതിലൊരാള്‍ അതിനുള്ള ദയ കാണിച്ചു,’ പെണ്‍കുട്ടി പറഞ്ഞു.

ആ സമയം ചുറ്റും നിരീക്ഷിച്ച ശേഷം താന്‍ കുന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. പച്ചക്കറി കൂമ്പാരത്തിനടിയില്‍ ഒളിപ്പിച്ച് തന്നെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

ഒടുവില്‍ കാംഗ്പോപ്പിയിലെത്താന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞു. അവിടെ നിന്ന് നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്ന് കാംഗ്പോപി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജൂലൈ 21 ന് മാത്രമാണ് തനിക്ക് പൊലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.

കൂട്ടബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, കൊലപാതക ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് ഇംഫാലിലെ പോറമ്പാട്ട് പൊലീസ് സ്റ്റേഷനിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണ്.

എന്നാല്‍ ഇവരുടെ ആരോപണം ശരിവെക്കുന്ന തെളിവുകളുടെ അഭാവം അന്വേഷണത്തെ തടസപ്പെടുത്തുകയാണ് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Related posts

Leave a Comment