ഡോളർ കത്തുന്നു; ഇന്നും മൗനം വെടിയാതെ മുഖ്യമന്ത്രി, വെറുതെ വിടില്ലെന്ന് പ്രതിപക്ഷം

സംസ്ഥാന സർക്കാരിനെ പിടിച്ചുലച്ച്, ഡോളർ കടത്ത് കേസ് വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര ഏജൻസികൾ. കേസിലെ പ്രതിയായ സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ കടത്തിയെന്ന മൊഴിയുണ്ടെന്ന പരാമർശമാണ് കേസിനെ ചൂടുപിടിപ്പിച്ചത്.

ഇപ്പോഴിതാ ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബാനര്‍ ഉയര്‍ത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.

ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു.

സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യംമുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേര്‍ന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയുണ്ടായി. അതേ സമയം ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്.

ഡോളര്‍ക്കടത്തുകേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു.

ഡോളർ, സ്വർണ കടത്തുകേസുകളിൽ മുഖ്യമന്ത്രിയെ കുടുക്കാൻ കേന്ദ്രഏജൻസികളും തിരിച്ചടിക്കാൻ സർക്കാരും നടത്തുന്ന ശ്രമങ്ങൾ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് കേരളം കാണുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരായി സർക്കാർ പ്രഖ്യാപിച്ച ജ്യുഡിഷ്യൽ അന്വേഷണം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിച്ചെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തെങ്കിലും ഹൈക്കോടതി കേസ് റദ്ദാക്കി.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള കസ്റ്റംസ് നീക്കം. വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി മറന്നുവച്ച പൊതി യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ വഴി വിദേശത്തേക്ക് എത്തിച്ചു നൽകിയെന്നും കോൺസുലേറ്റിലെ സ്കാനറിൽ പൊതി പരിശോധിച്ചപ്പോൾ അതിൽ കെട്ടുകണക്കിന് പണമായിരുന്നെന്നുമാണ് സരിത്തിന്റെ മൊഴി.

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹരികൃഷ്ണനാണ് ഈ പൊതി സരിത്തിന് കൈമാറിയതെന്നാണ് മൊഴിയിലുള്ളത്. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സരിത്ത് നൽകുന്ന മറുപടി കുറ്റപത്രത്തിന്റെ ഭാഗമാവും. അതിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വ്യക്തതയുള്ള ആരോപണങ്ങളും തെളിവുകളുമുണ്ടെങ്കിൽ അത് കോടതിയിലെത്തും. ഇതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

Related posts

Leave a Comment