ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു.

മാവേലിക്കര: ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച്‌ ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു ആണ് ഫെയ്‌സ്ബുക്കിലൂടെ രാജിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മെയ് 14നാണ് കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ അമ്മയ്ക്ക് ഗുരുതരമായി കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് അമ്മയുടെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.
സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.

Related posts

Leave a Comment