ഡി കെ ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ്; സി ബി ഐ പിടിച്ചത് 50 ലക്ഷം

ബംഗളുരു: അനധിക‌ൃത സ്വത്ത് സമ്ബാദനത്തിനും അഴിമതി കേസുകളിലും അന്വേഷണം നേരിടുന്ന കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ പക്കല്‍ നിന്നും സി.ബി.ഐ റെയ്ഡില്‍ കണക്കില്‍ പെടാത്ത 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാറിന്റെയും സഹോദരനും ലോക്‌സഭാംഗവുമായ ഡി.കെ സുരേഷിന്റെയും ഓഫീസ്, താമസസ്ഥലം ഉള്‍പ്പടെ 14 ഇടങ്ങളില്‍ ഒരേസമയം നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.കര്‍ണാടകത്തില്‍ ഒന്‍പത് ഇടത്തും,ഡല്‍ഹിയില്‍ നാലിടത്തും മുംബയില്‍ ഒരിടത്തുമായിരുന്നു റെയ്ഡ്.

സൗരോര്‍ജ പദ്ധതിയുമായി ബന്ധമുള‌ള അഴിമതിക്കും അനധികൃത സ്വത്ത് സമ്ബാദനത്തിനുമാണ് ശിവകുമാറിനെതിരെ അന്വേഷണമുള‌ളത്. എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വിവരങ്ങള്‍ അവര്‍ സി.ബി.ഐക്ക് കൈമാറി. തുടര്‍ന്ന് സി.ബി.ഐ എടുത്ത കേസിനെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്. മുന്‍പ് ശിവകുമാറിനെതിരെ അന്വേഷണത്തിന് സംസ്ഥാന സ‌ര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ച്ഛേവാ ശക്തിയായി പ്രതികരിച്ചു. സി.ബി.ഐ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൈയിലെ കളിപ്പാവയായെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ചു. എപ്പോഴും രാഷ്‌ട്രീയ പകപോക്കല്‍ നടത്തി ജനശ്രദ്ധ അക‌റ്റുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെ റെയ്ഡിനെ ശക്തിയായി അപലപിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെ‌പ്‌തംബറില്‍ ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച കു‌റ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡി.കെ ശിവകുമാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ഒക്‌ടോബര്‍ മാസത്തില്‍ ജയില്‍മോചിതനായി.

Related posts

Leave a Comment