ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി: ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച്‌ കഴിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

മരുന്ന് നല്‍കിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. 110 രോഗികളിലായി രണ്ടാം ഘട്ട പരീക്ഷണവും ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ മൂന്നാംഘട്ട പരീക്ഷണവും നടത്തിയാണ് മരുന്നിന് അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡി ആര്‍ ഡി ഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡ്രഗ് 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡി ജി) എന്ന മരുന്ന് ഡി ആര്‍ ഡി ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.

Related posts

Leave a Comment