ഡിസംബര്‍ 8 ന് രാജ്യം അടച്ചുപൂട്ടുന്നു; എല്ലാ വിഭാഗക്കാരും പിന്തുണ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഏതെല്ലാം മേഖലകളെ ബാധിക്കും

ന്യൂഡെല്‍ഹി: ( 07.12.2020) രാജ്യവ്യാപകമായി ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ‘ഭാരത് ബന്ദി’ന് ആഹ്വാനം ചെയ്തതോടെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ സേവനങ്ങളെ അത് ബാധിക്കും. രാജ്യം മുഴുവന്‍ അടച്ചുപൂട്ടാനുള്ള ആഹ്വാനത്തിന് നിരവധി പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. അതിനിടെ കര്‍ഷക പ്രതിഷേധം പന്ത്രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ് . ബന്ദിന്റെ ഭാഗമായി ഡെല്‍ഹിയിലേക്കുള്ള എല്ലാ വഴികളും സ്തംഭിപ്പിക്കാന്‍ സമരക്കാര്‍ നീക്കം തുടങ്ങി. ഭാരത് ബന്ദിന് കോണ്‍ഗ്രസ്, ടിആര്‍എസ്, ഡിഎംകെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവരെല്ലൊ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ പ്രക്ഷോഭം ഡെല്‍ഹിയില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും രാജ്യത്തുടനീളമുള്ള ആളുകള്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും എന്‍സിപി മേധാവിയും മുന്‍ കേന്ദ്ര കാര്‍ഷിക മന്ത്രിയുമായ ശരദ് പവാര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.

‘ഞങ്ങളുടെ എല്ലാ ജില്ലാ ആസ്ഥാനവും പ്രദേശ് ആസ്ഥാനവും ഈ ബന്ദില്‍ പങ്കെടുക്കും. അവര്‍ പ്രകടനം നടത്തുകയും ബന്ദ് വിജയകരമാണെന്ന് ഉറപ്പാക്കുകയും ചെയ്യും’, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. കാര്‍ഷിക നിയമം റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം തീര്‍ത്തും ന്യായമാണെന്ന് പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മ പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള എല്ലാ ആം ആദ്മി പ്രവര്‍ത്തകരും രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കുചേരുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും (എംഎന്‍എം) പ്രതിഷേധത്തിന് പിന്തുണ നല്‍കി.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കാര്‍ഷിക ബന്ദ് ആഹ്വാനത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍, നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി), ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എഐടിയുസി), ഹിന്ദ് മസ്ദൂര്‍ സഭ (എച്ച്‌എംഎസ്), സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയനുകള്‍ (സിഐടിയു), ഓള്‍ ഇന്ത്യ യുണൈറ്റഡ്, എഐടിയുസി, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ (ടിയുസിസി), സ്വയം തൊഴില്‍ വനിതാ അസോസിയേഷന്‍ (സെവാ), ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയനുകള്‍ (എഐസിസിടിയു), ലേബര്‍ പ്രോഗസീവ് ഫെഡറേഷന്‍ (എല്‍പിഎഫ്), യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (യുടിയുസി) എന്നിവയാണ് പിന്തുണ നല്‍കിയ മറ്റ് യുണിയനുകള്‍.

ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദ് ബാങ്ക് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. നിരവധി ബാങ്ക് യൂണിയനുകള്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെയും കര്‍ഷകരുടെയും താത്പര്യാര്‍ഥം സര്‍ക്കാര്‍ മുന്നോട്ട് വന്ന് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിബിഎ) പ്രസ്താവനയില്‍ പറഞ്ഞു.

ഓഫീസേഴ്സ് യൂണിയന്‍ ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ബിഒസി) എന്നിവയെല്ലാം അര്‍ഥവത്തായ രീതിയില്‍ നിയമം മാറ്റണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പാല്‍, പച്ചക്കറി എന്നിവയുടെ വിതരണത്തെ ബന്ദ് ബാധിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. അതിനാല്‍ ഒരു ദിവസം മുമ്ബ് ജനങ്ങള്‍ അവശ്യവസ്തുക്കള്‍ വാങ്ങിവെയ്ക്കണം. അതേസമയം ഡിസംബര്‍ മാസം നടക്കുന്ന വിവാഹങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

അടിയന്തരാവസ്ഥയും ആംബുലന്‍സും ആശുപത്രി സേവനങ്ങളും തുടര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാ ഗതാഗത മേഖലകളെയും ബന്ദ് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്‌, അതിര്‍ത്തിയിലുള്ള എല്ലാ റോഡ് സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ചില കാര്‍, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ എട്ടിന് ഭാരത് ബന്ദില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. എന്നിരുന്നാലും മറ്റ് പല യൂണിയനുകളും കര്‍ഷകരുടെ ആവശ്യത്തിന് പിന്തുണ നല്‍കിയിട്ടും സാധാരണ സേവനം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

ബന്ദില്‍ ഡെല്‍ഹി സ്റ്റേറ്റ് ടാക്സി കോ- ഓപറേറ്റീവ് സൊസൈറ്റി, കൗമി ഏക്ത വെല്‍ഫയര്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി യൂണിയനുകള്‍ ചേരുമെന്ന് ഡെല്‍ഹി ടാക്സി ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

Related posts

Leave a Comment