ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു ; പട്പട്ഗഞ്ചില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് ഡോക്ടര്‍മാരും, 20 നഴ്‌സുമാരും മൂന്ന് ശൂചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്നു.നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു.

അതിനിടെ സ്വകാര്യ ആശുപത്രിയായ പട്പട്ഗഞ്ച് മാക്‌സില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച ഡല്‍ഹി ഹിന്ദു റാവു ആശുപത്രി നിയന്ത്രിതമായി തുറക്കും. കാഷ്വാലിറ്റി, എമര്‍ജന്‍സി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും വിഭാഗവും മെഡിസിന്‍ ഒ പിയും തുറക്കും. പനി ക്ലിനിക്കും പ്രവര്‍ത്തിക്കും. പരിമിതമായേ രോഗികളെ പ്രവേശിപ്പിക്കയുള്ളൂവെന്ന് എന്‍ഡിഎംസി കമ്മീഷണര്‍ വര്‍ഷ ജോഷി അറിയിച്ചു.

രാജ്യത്ത് കോവിഡ് മരണം 872 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ മരിച്ചത് 48 പേരാണ്. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,000 ലേക്ക്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27,892 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1396 പേര്‍ക്കാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നു.

Related posts

Leave a Comment