ട്രെയിനിൽ വെടിവയ്പ്പ്; നാല് പേർ മരിച്ചു, തോക്കെടുത്തത് റെയിൽവേ പോലീസ്

ന്യൂഡൽഹി: ജയ്പുർ – മുംബൈ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാല് മരണം. റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ വെടിയുതിർത്തത്.

കൊല്ലപ്പെട്ട ഒരാൾ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും മറ്റ് മൂന്നു പേർ യാത്രക്കാരുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ആക്രമണമുണ്ടായത്.

മഹാരാഷ്ട്രയിലെ പാൽഗർ റെയിൽവേ സ്റ്റേഷന് സമീപമാണ് വെടിവയ്പ്പുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങ് ആണ് വെടിവച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹിസർ സ്റ്റേഷന് സമീപത്ത് വച്ച് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചതിന് ശേഷം ആർപിഎഫ് ജവാൻ ചാടി രക്ഷപെട്ടതായും റിപ്പോർട്ടുണ്ട്.

പിന്നീട്, ഇയാളെ മീറ റോഡ് ഭാഗത്ത് നിന്നും ആയുധം സഹിതം കസ്റ്റഡിയിലെടുത്തതായി വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന്റെ ബി5 കോച്ചിലാണ് വെടിവയ്പ്പുണ്ടായത്.

വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഭിപ്രായവിത്യാസത്തെ തുടർന്ന് സഹപ്രവർത്തകന് നേരെ വെടിയുതിർത്തതാണെന്നാണ് റിപ്പോർട്ട്.

സംഭവസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിയുടെ മാനസിക നില മോശമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ട്രെയിനിലെ എസ്കോർട്ടിംഗ് ടീമിന്റെ ഭാഗമായിരുന്ന ഇയാൾ ഓട്ടോമാറ്റിക് ആയുധം കൈവശം വച്ചിരുന്നു.

ഈ തോക്ക് വച്ചാണ് ആക്രമണം നടത്തിയത്. താൻ ക്ഷീണിതനാണെന്നും തനിക്ക് വിശ്രമം ആവശ്യമാണെന്നും പറഞ്ഞിരുന്നു. പിന്നീട്, ഇയാൾ കുഴപ്പമില്ലെന്ന് പറഞ്ഞ് എത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജിആർപി കമ്മീഷണർ രവീന്ദ്ര ഷിശ്വെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെടിവയ്പ്പിനുള്ള കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment