ഷിരൂർ: അർജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളർത്തുമെന്ന് ലോറി ഉടമ മനാഫ്. ഇനി മുതല്‍ തനിക്ക് നാല് മക്കളാണെന്നും ഇനിയുള്ള കാലം അർജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അർജുനെ തെരയാനായി എഴുപത്തിരണ്ട് ദിവസമായി ഷിരൂരിലായിരുന്നു. ഈ സമയം ഒരാള്‍ തന്റെ സ്ഥാപനം കയ്യേറുകയും മരമെല്ലാം വില്‍ക്കുകയും ചെയ്‌തെന്നും മനാഫ് വെളിപ്പെടുത്തി. അർജുനെ കണ്ടെത്താനായി കൂടെ നിന്നവർക്ക് അദ്ദേഹം കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു.
“അവനെ ജീവനോടെ കിട്ടുമെന്ന് കരുതിയായിരുന്നു കാത്തിരിപ്പ്. മലയാളികളെല്ലാം കൂടെ നിന്നു. തുടക്കം മുതല്‍ എം.കെ.രാഘവൻ എം.പിയും കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ഒപ്പം കർണാടക സർക്കാരും ഉണ്ടായിരുന്നു. അർജുന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടുവർഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നു.”- മനാഫ് പറഞ്ഞു.
ജൂലായ് 15ന് ബെല്‍ഗാമില്‍ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരുന്ന വഴിയിലാണ് അർജുൻ അപകടത്തില്‍പ്പെട്ടത്. 16ന് കാണാതായി. പ്രതികൂല കാലാവസ്ഥയും പുഴയില്‍ നിന്ന് മണ്ണ് നീക്കാൻ സാധിക്കാതെ വന്നതിനാലും തെരച്ചില്‍ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ആഗസ്റ്റ് 16ന് ഷിരൂരിലെ തെരച്ചില്‍ അവസാനിപ്പിച്ചു.
അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സഹായം അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ഇതോടെയാണ് ഷിരൂരില്‍ ഡ്രഡ്ജർ എത്തിച്ച് തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ അനന്തമായി നീണ്ടപ്പോള്‍ സർക്കാരിടപെട്ട് ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ക്ലർക്കായി ജോലി നല്‍കിയിരുന്നു. ഒരുവയസുകാരനായ അയാൻ മകനാണ്.