ജോഹന്നാസ്ബര്‍ഗില്‍ നിന്നുമെത്തിയ ആഫ്രിക്കന്‍ വനിതയെ കേരളത്തില്‍ കാത്തിരുന്നത് ആര്? ചോദ്യം ചെയ്യലുമായി സഹകരിക്കാതെ നമീബിയ സ്വദേശിനി സോക്കോ ബിഷാല

കോഴിക്കോട്: കേരളം ലഹരിയുടെ സ്വന്തം ഹബ്ബായി മാറുകയാണോ? ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമെത്തുന്ന കഞ്ചാവ് ഒരു വശത്ത്, ബംഗളുരുവില്‍ നിന്നും എത്തുന്ന എല്‍എസ്ടി പോലുള്ള മാരക ലഹരിവസ്തുക്കള്‍ ഒരു വശത്ത്, ആഫ്രിക്കയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പോലും എത്തുന്ന ഹെറോയിനു കൊക്കേയ്‌നും… ഇങ്ങനെ മലയാളികളില്‍ ലഹരി നിറയ്ക്കാന്‍ ലഹരിമരുന്നുകള്‍ ഒഴുകുമ്ബോള്‍ ശതകോടികളുടെ ലഹരിമരുന്നു വിപണി കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന സത്യം അംഗീകരിക്കേണ്ടി വരും.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിമരുന്നിന്റെ വിവരങ്ങള്‍ പുറത്തുവരുമ്ബോള്‍ എങ്ങും ഞെട്ടലാണ്. അന്താരാഷ്ട്ര വിപണിയില്‍ 32 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. ആഫ്രിക്കന്‍ വനിതയായിരുന്നു മയക്കുമരുന്നുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം. കേരളത്തിത്തില്‍ ലഹരിമരുന്നു വാങ്ങാന്‍ കാത്തിരുന്നത് ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

നമീബിയ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാല ജൊഹനാസ്ബര്‍ഗില്‍ നിന്നുമാണ് വന്നത്. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ പുലര്‍ച്ചെ 2.15 നാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. ബിഷാലയുടെ ട്രോളി ബാഗിനടിയില്‍ ഒട്ടിച്ചു വച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഹെറോയിന് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ ആളെത്തുമെന്നായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇവര്‍ പ്രൊഫഷണല്‍ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആര്‍ഐ അറിയിച്ചു.

അന്തര്‍ദേശീയ തലത്തിലെ മയക്കു മരുന്നു കണ്ണികളില്‍ ഒരാളാണ് ഇവര്‍. അതുകൊണ്ട് തന്നെ അന്വേഷണ സംഘം ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് എന്നും സൂചനകളുണ്ട്. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന്. ആരാണ് വിമാനത്താവളത്തില്‍ ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇന്നലെയുണ്ടായത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളില്‍ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആര്‍ഐ അന്വേഷണ സംഘം അറിയിക്കുന്നത്. കോഴിക്കോട് ഡിആര്‍ഐ ടീം സോക്കോ ബിഷാലയെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. കോടതി ജയിലിലേക്ക് മാറ്റി.

Related posts

Leave a Comment