ജീവിതത്തിലേക്ക് വീണ്ടും പിച്ചവെച്ച്‌ ശരണ്യ

വര്‍ഷങ്ങളായി ജീവിതത്തില്‍ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്ക്. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങള്‍ കെടുത്താന്‍ എത്തുന്ന കാന്‍സറിനെ ഓരോ തവണയും പൊരുതി തോല്‍പ്പിക്കുകയാണ് ഈ പെണ്‍കുട്ടി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച്‌ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുകയാണ് ശരണ്യ.

കഴിഞ്ഞ ഏപ്രിലില്‍ ശരണ്യയുടെ ശരീരത്തിന്റെ ഒരു വശം തളരുകയും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നീണ്ടനാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ വീണ്ടും തനിയെ നടന്നു തുടങ്ങിയിരിക്കുകയാണ് ശരണ്യ.

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്ബതോളം സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്. തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസായാണ് ഡോക്ടര്‍മാരും നോക്കി കാണുന്നത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. നടി സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരത്ത് ഉയരുന്ന വീടിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ് ഇപ്പോള്‍.

‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച്‌ 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

Related posts

Leave a Comment