ജനുവരി നാലു മുതല്‍ കോളജുകള്‍ തുറക്കും; ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളായി, ശനിയാഴ്ചയും പ്രവൃത്തിദിനം

സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലു മുതല്‍ ആരംഭിക്കാന്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസില്‍ അനുവദിക്കുക.

ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ് കോളജുകള്‍, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതല്‍ കോളജില്‍ ഹാജരാകണം.
ഷിഫ്റ്റുകളായി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനാല്‍ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ലബോറട്ടറി സെഷനുകള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താനാകാത്ത മറ്റ് മേഖലകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും ക്ലാസ്സുകള്‍ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസ്സ്. പത്ത് ദിവസത്തിനു ശേഷം ക്ലാസുകള്‍ ആരംഭിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കോ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.

Related posts

Leave a Comment