ചൈനയിലെ ബാര്‍ബിക്യൂ റസ്റ്റോറന്റില്‍ സ്‌ഫോടനം, 31 മരണം, ഏഴ് പേര്‍ക്ക് പരിക്ക്

ബീജിംഗ്: ചൈനയിലെ ബാര്‍ബിക്യൂ റസ്റ്റോറന്റില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഗ്യാസ് സ്ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കുപടിഞ്ഞാറന്‍ നിങ്സിയ മേഖലയിലെ നഗരമായ യിന്‍ചുവാനിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. റെസ്റ്റോറന്റിനുള്ളിലെ ഗ്യാസ് ടാങ്കിന്റെ ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമായത്.

രാത്രി 8.40 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പരിക്കേറ്റ ഏഴ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചെറിയ രീതിയില്‍ പൊള്ളലേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

20 ഓളം അഗ്നിശമന സേന യൂണിറ്റും നൂറോളം ജീവനക്കാരുമാണ് തീ അണയക്കാന്‍ എത്തിയത്. നാല് മണിവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.സ്‌ഫോടനം നടന്ന റസ്റ്റോറന്റിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പ്രദേശത്ത് പുക ഉയര്‍ന്നതും ചിത്രങ്ങളില്‍ കാണാം. പരിക്കേറ്റവരെ അഗ്നിശമന സേനാംഗങ്ങള്‍ സ്‌ട്രെച്ചറുകളിലാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അനുശോചിച്ചു.

ഹൃദയം തകര്‍ക്കുന്ന സംഭവം എന്നാണ് അദ്ദേഹം അപകടത്തെ കുറിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും സുരക്ഷാ മേല്‍നോട്ടം ശക്തമാക്കുന്നതിനും വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ അദ്ദേഹം അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരക്കേറ്റിയ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഒരു റസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മൂന്ന് ദിവസത്തെ ദേശീയ പൊതു അവധി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

രാജ്യത്തി ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഫെബ്രുവരിയില്‍ മംഗോളിയയിലെ ഒരു കല്‍ക്കരി ഖനി തകര്‍ന്ന് 12ഓളം പേര്‍ മരണപ്പെട്ടിരുന്നു.

പിന്നാലെ ഏപ്രിലില്‍ ബീജിംഗിലുണ്ടായ ഏറ്റവും മാരകമായ തീപിടിത്തത്തില്‍ 29 പേര്‍ മരിച്ചിരുന്നു.

 

Related posts

Leave a Comment