ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് നിശ്ചയിക്കും.

വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കണ്ടും ശേഷിക്കെയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിയ്വച്ചത്. ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2:51ന് വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്‌എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്. സെപ്റ്റംബര്‍ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനായിരുന്നു ഇസ്രോയുടെ പദ്ധതി. ഭുവനേശ്വറിലെ സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ടൂണ്‍ഡ റൂം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (സിടിടിസി ) ആണ് ഉപഗ്രഹത്തിന്റെ നിര്‍മിതികള്‍ രൂപപ്പെടുത്തിയത്.

പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോവര്‍ അഥവാ പ്രഗ്യാന്‍, ക്രയോജനിക് എന്‍ജിനിലെ ഫ്യൂവല്‍ ഇഞ്ചക്ഷനുവേണ്ടിയുള്ള 22 തരം വാല്‍വുകള്‍, വിക്ഷേപണവേളയില്‍ ഇന്ധനം കത്തുന്നതിന് സഹായകമായ സാമഗ്രികള്‍ എന്നിവ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിലെ ഏഴുതലത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഇവിടെയാണ് നിര്‍വഹിച്ചത്. ജിഎസ്‌എല്‍വി മാര്‍ക്ക് 3 റോക്കറ്റ് നാലു ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണ്.

2016ലെ ഇസ്രോയുമായുള്ള ഉടമ്ബടി പ്രകാരം 2017 മാര്‍ച്ച്‌ മുതല്‍ നിര്‍മാണം ആരംഭിച്ചിരുന്നുവെന്ന് സിടിടിസി മാനേജിംഗ് ഡയറക്ടര്‍ സിബാസിസ് മൈറ്റി പറഞ്ഞു. പ്രഥമ ചന്ദ്രയാന്‍ ദൗത്യത്തിലും സിടിടിസിയുടെ സഹായം ഇസ്രോ തേടിയിരുന്നു. റോവറിന്റെ നിര്‍മിതിയില്‍ ചക്രങ്ങളോടുകൂടിയ കാല്‍മുട്ടുകളുടെ നിര്‍മാണമാണ് ഏറ്റവും പ്രധാനം. ചന്ദ്രോപരിതലത്തില്‍ കാല്‍മുട്ടുകള്‍ കുത്തിയാണ് റോവര്‍ ലാന്‍ഡ് ചെയ്യുക. ആറുചക്രങ്ങളാണ് റോവറിനുള്ളത്. സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജം സംഭരിച്ച്‌ 500 മീറ്റര്‍വരെ റോവറിനു ഭ്രമണം ചെയ്യാനാകും.

Related posts

Leave a Comment