ചക്കയെച്ചൊല്ലി തര്‍ക്കം:അച്ഛന്‍ വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി.

തൃശ്ശൂര്‍:കുടുംബത്തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്ബാലിപുറത്ത് വീട്ടില്‍ സജേഷിനെ (46) ആണ് പിതാവ് ശ്രീധരന്‍റെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എല്‍ സി പരീക്ഷയെഴുതാനുള്ള ഹാള്‍ ടിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവച്ച്‌ നശിപ്പിച്ചു.ശ്രീധരന്‍റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന്‍ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവില്‍ വീടിന് തീയിടുന്നതിലേക്കുമെത്തിയത്.

 

സജേഷിന്‍റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ളാസിലും എട്ടാംക്ളാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. ഞായറാഴ്ച പകലില്‍ ശ്രീധരന്‍റെ മകളുടെ ഭര്‍ത്താവ് സജേഷിന്‍റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച്‌ സജേഷും ശ്രീധരന്‍റെ മരുമകനുമായും തര്‍ക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തര്‍ക്കത്തിന് ശേഷം മരുമകനുമൊന്നിച്ച്‌ പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.

സജേഷിന്‍റെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാള്‍ടിക്കറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു.

സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സജേഷിനെ റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, പ്രിയന്‍ എന്നിവരുമുണ്ടായി.

 

Related posts

Leave a Comment