ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊട്ടാരക്കരയില്‍ രണ്ടു കടകള്‍ കത്തിനശിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്‌ലിം സ്ട്രീറ്റ് മേല്‍പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ടു കടകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ച 5.30 നാണ് സംഭവം. ചായക്കടയുടമ മുസ്‌ലിം സ്ട്രീറ്റ് ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മായിലിന് (58) പരിക്കേറ്റു.

ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്‌ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയില്‍ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വ്യക്തമാക്കി.

രാവിലെ കടതുറന്ന ഇസ്മായില്‍ പതിവുപോലെ അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിലിണ്ടര്‍ ലീക്കായി ചെറിയ തോതില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. ഭയന്നുപോയ ഇസ്മായില്‍ പെട്ടെന്നു തന്നെ കടയില്‍നിന്ന് പുറത്തേക്കിറങ്ങി ഓടിമാറിയതും തീ ആളിപ്പടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നഗരസഭ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, കൗണ്‍സിലര്‍ ഫൈസല്‍ ബഷീര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Related posts

Leave a Comment