കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റില്ല. ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലന്‍സ് പിന്‍വലിച്ചു. ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. മള്‍ട്ടിപിള്‍ മൈലോമയെന്ന ഗുരതര അര്‍ബുദത്തിനാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. 19ന് കീമോ തെറാപ്പികഴിഞ്ഞു. ഡിസംബര്‍ മൂന്നിനാണ് ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത കീമോ.
വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷനും പിന്‍വലിച്ചിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് കോടതി നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിത്സ നല്‍കാന്‍ എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലെ സര്‍ക്കാര്‍ അശുപത്രികളില്‍ വൈദഗ്ദ്ധ്യമുളള ഡോക്‌ടര്‍മാരുടെ അഭാവമുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജനറല്‍ ആശുപത്രിയിലെ അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്‌ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്‌ടര്‍മാരാണ് പാനലിലുളളത്. ഇവര്‍ ഇബ്രാഹിംകുഞ്ഞിനെ ലേക്‌ഷോര്‍ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.