ഗുണ്ടാനേതാവ് അതീഖിന്റെ ശരീരത്തില്‍ തറച്ചത്‌ ഒമ്പതു വെടിയുണ്ടകള്‍: ഒരെണ്ണം തലയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ പൊലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റു മരിച്ച ഗുണ്ടാ നേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്റെ ശരീരത്തില്‍നിന്ന് ഒമ്പതു വെടിയുണ്ടകള്‍ കണ്ടെത്തി.

അതീഖിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ശരീരത്തില്‍നിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റിരിക്കുന്നത്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയ്ക്കു മുന്നില്‍ വച്ചാണ് അതീഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവര്‍ക്കും നേരെ അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു.

അഷ്‌റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. നടപടികള്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തി കൊലപാതകം നടത്തിയ ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. പൊലീസ് കസ്റ്റഡിയിലായിരുന്ന അതീഖിനെയും അഷ്റഫിനെയും ശനിയാഴ്ച രാത്രി പത്തിനു പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം.

ഇരുവർക്കും കയ്യാമവും പരസ്പരം ബന്ധിച്ചു ചങ്ങലയുമുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി നടന്നുനീങ്ങുന്നതിനിടെയാണ് അതീഖിന്റെ തലയിലേക്കു തോക്കു ചേർത്തുവച്ച് അക്രമികൾ വെടിവച്ചത്.

തൊട്ടുപിന്നാലെ അഷ്റഫിനെയും വെടിവച്ചു വീഴ്ത്തി. ഇരുവരും തൽക്ഷണം മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദിന്റെ കബറടക്കം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകമായിരുന്നു അതീഖിനു നേർക്കുള്ള ആക്രമണം.

അതീഖിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയേക്കുമെന്ന സൂചന ശക്തമാണ്. പ്രശസ്തിക്കു വേണ്ടി കൊല നടത്തുകയായിരുന്നുവെന്നാണ് അക്രമികളുടെ മൊഴി

Related posts

Leave a Comment