ഗാനഗന്ധര്‍വ്വന്‍ 83-ന്റെ നിറവില്‍

പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകള്‍ നല്‍കിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങള്‍ അപൂര്‍വമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാള്‍.

ജന്മദിനത്തില്‍ ഇത്തവണ കൊല്ലൂരില്‍ ആഘോഷങ്ങളില്ല, പകരം കൊച്ചിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുക.

വര്‍ഷങ്ങളായി യേശുദാസ് മൂകാംബിക ദേവിയ്‌ക്ക് സംഗീതാര്‍ച്ചനയൊരുക്കാന്‍ കൊല്ലൂരിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം എത്തില്ല, അദ്ദേഹത്തിനായി പ്രത്യേക പൂജകള്‍ ഇന്ന് നടക്കും.

തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തിലാകും പൂജകള്‍ നടക്കുക. വൈകുന്നേരം ആറ് മണി വരെ സ്വര്‍ണമുഖി വേദിയില്‍ സംഗീതാര്‍ച്ചനയും നടക്കും.

ഗാനഗന്ധര്‍വ്വന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാര്‍ച്ചനയ്‌ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നേതൃത്വം നല്‍കും. കൊല്ലൂരില്‍ യേശുദാസിന്റെ ഒരു തരത്തിലുള്ള സാന്നിധ്യവുമില്ലാതെ കടന്നുപോകുന്ന ആദ്യത്തെ ജന്മദിനമാണ് ഇന്ന്.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഡാലസിലെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി യേശുദാസ് സംഗീതാര്‍ച്ചന നടത്തിയിരുന്നു.

കൊച്ചിയിലെ പിറന്നാളാഘോഷം കൊച്ചിയില്‍ പടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്. മമ്മൂട്ടിയാണ് മുഖ്യാതിത്ഥി. അമേരിക്കയില്‍ കഴിയുന്ന യേശുദാസും ഭാര്യ പ്രഭയും ഡിജിറ്റല്‍ സ്‌ക്രീനിലൂടെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

അദ്ദേഹത്തിന്റെ പുതിയ പ്രണയഗാനം ‘തനിച്ചൊന്നുകാണാന്‍’ ആല്‍ബം മമ്മൂട്ടി പ്രകാശനം ചെയ്യും. യേശുദാസ് അക്കാദമിയാണ് സംഘാടകര്‍.

രാവിലെ 11-ന് സംഗീത-സാഹിത്യ-ചലച്ചിത്ര-രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സഹ കലാകാരന്മാരും പിന്നണി ഗായകരും ഒന്നിച്ച്‌ പിറന്നാള്‍ കേക്ക് മുറിക്കും.

ഗായക സംഘടനയായ ‘സമ’ത്തിന്റെ ആഭിമുഖ്യത്തില്‍ ഉണ്ണി മേനോന്‍, എംജി ശ്രീകുമാര്‍, വിജയ് യേശുദാസ്, സുദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം ഗായകര്‍ ആശംസ ഗീതാഞ്ജലി അര്‍പ്പിക്കും.

Related posts

Leave a Comment